ഗോൾ !! – പാർട്ട് രണ്ട് (12)

9:44 PM by , under

കോളേജിന്റെ തൊട്ടടുത്തുതന്നെയുള്ള ഒരു ലോഡ്ജിൽത്തന്നെ റൂം കിട്ടി. എത്തിയപ്പോഴേ സമയം എട്ടര ഒൻപത്. കെട്ടും കിടക്കയും താഴെയിറക്കി നേരേ പോയി അടുത്തു കണ്ട ഹോട്ടലിൽ കയറി മസാല ദോശയ്ക്കും ചായക്കും ഓർഡർ കൊടുത്തു. ആകെ ക്ഷീണിച്ചിരിക്കുന്നു. മൂന്നുനാലു മണിക്കൂർ യാത്ര, അലച്ചിൽ, വിശപ്പ്... മൊത്തത്തിൽ ഒരു വല്ലായ്ക. തീറ്റ കഴിഞ്ഞ് റൂമിൽ ചെന്ന പാടെ കിട്ടിയ ഒരു കട്ടിലിൽ കയറി ഞാൻ സ്റ്റിക്കറായി.

പിന്നെ രാത്രി മുഴുവൻ നീണ്ട ചർച്ചകൾ, വെള്ളമടി, ചീട്ടുകളി, വൈരുധ്യാത്മക ലൈംഗിക വാദങ്ങൾ, നാലാം ലോക സിദ്ധാന്തങ്ങൾ പിറ്റേന്നത്തെ കളിയെ പറ്റി മാത്രം ആരും സംസാരിച്ച് കേട്ടില്ല.. പീ.ടി ഏതോ അടുത്തുള്ള ഒരു പരിചയക്കാരന്റെ വീട്ടിലേയ്ക്ക് പോയെന്നും അതി രാവിലെ തന്നെ എത്തിക്കോളുമെന്നും ഇതിനിടയിൽ ആരൊക്കെയോ പറയുന്നതും കേട്ടു. കുറേ നേരം തടഞ്ഞു നിർത്തിയ ഉറക്കം എപ്പോഴോ എന്നെ കീഴടക്കി..

പിറ്റേന്ന് രാവിലെ അഞ്ചുമണിക്ക് അലാറം വെച്ച് എഴുന്നേറ്റ് ശ്രീനി ഓരോരുത്തരെയായി കുത്തിപ്പൊക്കി. എണീറ്റ ഉടൻ പീ.ടി വന്നോയെന്ന് അന്വേഷിച്ചു . ഇല്ല.. വന്നിട്ടില്ല.. രാത്രി മുങ്ങിയ പീ.ടിയുടെ ഒരു വിവരവുമില്ല . നേരത്തെ കിട്ടിയ അറിയിപ്പു പ്രകാരം രാവിലെ ഏഴുമണിക്ക് ഗ്രൌണ്ടിൽ റിപ്പോർട്ട് ചെയ്യണം. അതും കളിക്കാൻ പാകത്തിന്. എല്ലാവരും ബേജാറിൽ. കയ്യിൽ അഞ്ചിന്റെ പൈസയില്ല. തപ്പി പെറുക്കിയാൽ രാവിലെ ചായ കുടിക്കാനും കഴിക്കാനുമുള്ള വക കാണും. ബാക്കി കാര്യങ്ങൾ എന്തെങ്കിലും നടക്കണേൽ പീടി തന്നെ ശരണം. കളിക്കിടയിൽ കുടിക്കാനുള്ള ഡ്രിങ്ക്സ്, തീറ്റ ഇതിനൊക്കെ വേറേ മാർഗമൊന്നുമില്ല. ‘ഞാൻ എല്ലാം ഏറ്റു‘ എന്ന പീ.ടി വക ഉറപ്പിന്മേൽ ആരും കയ്യിൽ ഒന്നും കാര്യമായി കരുതിയുമിരുന്നില്ല (ഇരുന്നിട്ട് വേണ്ടേ കരുതാൻ). ആകെ ടെൻഷൻ...

ചായ കുടിക്കാൻ പുറത്തിറങ്ങി. ലോഡ്ജിൽ നിന്ന് കോളേജ് ഗ്രൌണ്ടിലേയ്ക്ക് പത്ത് മിനിട്ട് നടത്തമേയുള്ളൂ. കളിച്ച് മറി(രി)ക്കാൻ പോകുന്ന മൈതാനം കണ്ടുകളയാം എന്നാരോ പറഞ്ഞതിൻ പ്രകാരം ചായകുടി വേഗം അവസാനിപ്പിച്ച് ഗ്രൌണ്ടിലേയ്ക്ക് നടന്നു. രാത്രി കിടന്നുറങ്ങിയ വേഷത്തിൽ തന്നെയാണ് പോക്ക്. പല്ലുപോലും തേച്ചിട്ടില്ല. മടക്കി കുത്തിയ കള്ളി മുണ്ടും ബനിയനും ബർമുഡയുമൊക്കെയാണ് വേഷം. ചിലവന്മാരുടെ ചുണ്ടിൽ കത്തിച്ച ദിനേശ് ബീഡി, തലയിൽ ചുറ്റിക്കെട്ടിയ തോർത്ത് .

സമയം ഏതാണ്ട് ആറുമണി ആവുന്നു. സൂര്യൻ തല കാണിച്ച് തുടങ്ങുന്നതേയുള്ളൂ. മങ്ങിയ കാഴ്ച, നേരിയ വെളിച്ചം. ആ വെളിച്ചത്തിലും ദൂരെ നിന്നേ കാണാം തറനിരപ്പിൽ നിന്ന് താഴ്ന്നു കിടക്കുന്ന മനോഹരമായ മൈതാനം. നാലു ചുറ്റും ചെങ്കല്ല് വെട്ടിനിരത്തി സിമന്റിട്ട് വാർത്ത ഗാലറി. ചോക്കു പൊടി കൊണ്ട് അതിരുകൾ അടയാളപ്പെടുത്തി, കടും ചുകപ്പ് നിറത്തിൽ കളിക്കാരെ കാത്തുകിടക്കുന്ന വിശാലമായ കളിക്കളം.ഞാനുൾപ്പെടെ ഒരുപാട് പേർക്ക് അത്തരതിൽ ഒന്ന് നാടാടെയുള്ള അനുഭവം. മൊത്തതിൽ അടിപൊളി... ഗാലറിയുടെ മുകൾത്തട്ടിലെ വരിയിലൂടെ ഒറ്റത്തവണ ഒന്നു മൈതാനത്തെ വലം വെച്ചു.. സംഗതി വിചാരിച്ച മട്ടല്ല. ഉദ്ദേശിച്ചതിനേക്കാൾ വലുപ്പം. കളിക്കുന്നേൽ ഇതുപോലത്തെ ഗ്രൌണ്ടിൽ കളിക്കണം. എന്താ ഒരു ഗമ... ഒരു കറക്കം കഴിഞ്ഞ് താഴെയിറങ്ങി മൈതാനത്തൂടെ ഒന്നു നടന്നു. പലരുടേയും മുഖത്ത് അതിശയം.. അങ്കലാപ്പ്... വെകളി...

പിച്ച് പരിശോധനയെല്ലാം കഴിഞ്ഞ് സിമന്റ് ഗാലറിയിലെ ആദ്യ പടവിൽ നിരന്ന് കുത്തിയിരുന്നു. ചിലർ പ്ലാസ്റ്റിക് കപ്പിൽ വാങ്ങിയ ചായ കുടിക്കുന്നു, മറ്റുചിലർ ബീഡി വലിക്കുന്നു, വേറെയും ചിലർ വാങ്ങിച്ചുകൂട്ടാൻ പോകുന്ന ഗോളുകളുടെ എണ്ണത്തെ കുറിച്ച് തർക്കിക്കുന്നു, ചിലർ പീ.ടിയുടെ തിരോധാനത്തെപ്പറ്റി വേവലാതിപ്പെടുന്നു, ചീത്തവിളിക്കുന്നു...

പെട്ടന്ന് ഒരു വണ്ടിയുടെ ഉച്ചത്തിലുള്ള മുരൾച്ച കേട്ട് എല്ലാവരും ഒരുപോലെ തിരിഞ്ഞ് നോക്കി. ഗാലറിയുടെ പടിഞ്ഞാറേ മൂലയ്ക്കുള്ള പ്രധാന കവാടം കടന്ന് ഒരു ടെമ്പോ മാറ്റഡോർ വാൻ പതുക്കെ വന്ന് മൈതാനത്തെ ഒരു റൌണ്ടടിച്ച് ഞങ്ങൾ ഇരുന്നതിന്റെ വലതു വശത്ത് മാറ്റി നിർത്തി. ആദ്യം വെളിയിൽ കണ്ടത് പെപ്സി കോളയുടെ ഒരു വലിയ കാർട്ടൻ . പിന്നാലേ വേറേ ഒരെണ്ണം പിടിച്ച് ഒരുത്തൻ ഇറങ്ങിവരുന്നു. അതിന്റെ പിറകേ രണ്ട് കൈകളിലും ഓരോ നേന്ദ്രക്കുലയുമായി വേറൊരാൾ. അങ്ങനെ ഒന്നിനു പിറകേ ഒന്നായി ഒരുപാട് കാർട്ടനുകളും കവറുകളും വെളിയിൽ നിരന്നു. മൊത്തം രണ്ട് കെയ്സ് പെപ്സി, രണ്ട് നേന്ദ്രക്കുല , നാലോ അഞ്ചോ കാർട്ടൺ ബിസ്‌ലെറി വാട്ടർ, ഗ്ലൂക്കോസ്-ഡിയുടെ ഒരു വലിയ പാക്കറ്റ്. എന്താണെന്ന് മനസിലാവാത്ത രണ്ടുമൂന്ന് കാർട്ടനുകൾ. വല്ല കച്ചവടക്കാരും വിരി വെയ്ക്കാൻ വന്നതായിരിക്കും എന്നാണ് ആദ്യം കരുതിയത്. പക്ഷെ അത് തെറ്റാണെന്ന് മനസിലാക്കാൻ അധികം നേരം വേണ്ടിവന്നില്ല. മുൻ‌വാതിൽ തുറന്ന് കൂടു തുറന്നു വിട്ട കോഴിക്കുഞ്ഞുങ്ങളെ പോലെ, ഒന്നിനു പിറകെ ഒന്നായി പത്ത് പതിനഞ്ച് കട്ടകൾ ഇറങ്ങി നിരന്നു നിന്നു..

അതേ..... ഇതു ലവന്മാർ തന്നെ .... എതിരാളികൾ.......

ദൈവമേ. അപ്പോൾ ഈ കോഴിക്കുഞ്ഞുങ്ങൾക്കുള്ള തീറ്റയാണോ കുറച്ചുമുൻപേ തറയിൽ വിതറിയത് ?..

ഞങ്ങളുടെ ശ്വാസം കുറച്ചുനേരം നിലച്ചെന്ന് തന്നെ പറയാം.. എങ്ങനെ നിലയ്ക്കാതിരിക്കും.. പണ്ടുമുതലേ ടീവിയിൽ കണ്ട് പരിചിതമായ ഇളം നീലയും വെള്ളയും വരകളുള്ള അർജന്റീനയുടെ അതേ ജേഴ്സി, ഏതോ വിലകൂടിയ കമ്പനിയുടെ സ്പൈക്ക്, ലെഗ്ഗ് ഗാർഡ്, തിന്നു മരിക്കാൻ നേന്ദ്രപ്പഴം, കുടിക്കാൻ പെപ്സി, ബിസ്ലെറി വാട്ടർ, ക്ഷീണം മാറ്റാൻ ഗ്ലൂക്കോൺ-ഡി.. ഞങ്ങൾക്കോ.. ജോസീ ബ്രാൻഡ് ജേഴ്സി, സ്പൈഡർ മാൻ മാർക്ക് കാൻ‌വാസ്, ലെഗ്ഗ് ഗാർഡ് ?, തിന്നാൻ ??, കുടിക്കാൻ ???, ക്ഷീണം(വന്നാൽ) മാറ്റാൻ ????.

ഇവന്മാരുമായിട്ടാണ് രാവിലെ തന്നെ ഗളിക്കാൻ പോകുന്നത് !!... ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ വരുന്ന ജയസൂര്യയേയും കാലുവിതരണയേയും കണ്ട വെങ്കിടേഷ് പ്രസാദിന്റെ മാനസികാവസ്ഥ. ഒരു തരം ഭാരമില്ലായ്മ്മ.

അവരെ കയറ്റി വന്ന വാൻ പോയിക്കഴിഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഭീകരത ശരിക്കും വെളിവായത്. 15 കളിക്കാർ, ഒരു കോച്ച്, ഒരു ടീം മാനേജർ,എന്തിനാന്നറിയാൻ വയ്യാത്ത വേറേ രണ്ട് പേർ, പിന്നെ ഗ്രൌണ്ട് സപ്പോർട്ടിനായി വേറൊരു വണ്ടിയിൽ കുറെപ്പേർ.

ഞങ്ങളോ ??.. കോച്ചില്ല, മാനേജറില്ല എന്തിന് ഒരുനേരത്തെ കഞ്ഞിക്കുപോലും വകയില്ലാത്ത ദരിദ്രവാസികൾ. ഇവന്മാരിത് അത്രയും നേരത്തെ തന്നെ സർവ്വവിധ സന്നാഹങ്ങളുമായി എത്തി വാമപ്പ് നടത്തുന്നു... ഞങ്ങളിൽ ഒരുത്തനും കുളിച്ചില്ല, പല്ലുതേച്ചില്ല എന്തിന് രാവിലെ ഒന്നും കഴിച്ചിട്ടുപോലുമില്ല.... കൈലിയുമുടുത്ത് ബീഡിയും വലിച്ച് കല്യാണത്തിന്റെ തലേന്ന് ഒളിച്ചോടിയ പെണ്ണിന്റെ ബന്ധുക്കളെപ്പോലെ മുങ്ങിയ പീ.ടി യെ കാത്തിരിക്കുന്നു. കളിക്കാതെ തിരിച്ച് പോയാലോ എന്നു വരെ ചിന്തിച്ചുപോയി. ആരുമില്ലാത്തവർക്ക് ദൈവം തുണയാണന്നല്ലേ വെയ്പ്പ്; ആ ദൈവത്തിൽ സർവതും സമർപ്പിച്ച് ലെഗ് ഗാർഡില്ലാതെ, പെപ്സിയില്ലാതെ, ഗ്ലൂക്കോൺ-ഡി ഇല്ലാതെ, വരുന്നത് വരുന്നിടത്ത്‌വെച്ച് കാണാമെന്ന മട്ടിൽ കളിക്കാൻ തന്നെ തീരുമാനിച്ചു.

അരമണിക്കൂർ കൊണ്ട് കുളിയും ജപവുമെല്ലാം തീർത്ത് , ബാക്കിയുണ്ടായിരുന്ന പൈസയ്ക്ക് ഹോട്ടലിൽ കയറി ദോശയും ഇഡ്ഡലിയും ചായയും കഴിച്ച്, ഡ്രെസ്സിങ്ങ് റൂമില് കയറി വാതിലടച്ചു.

ലോഡ്ജിലെ നിന്ന് ഗ്രൌണ്ടുവരെ ആ കോലത്തിൽ നടന്ന നടപ്പ് ജീവിതത്തിൽ ഒരിക്കലും മറക്കില്ല. വരുന്നവനും പോകുന്നവനും എല്ലാം നോട്ടം ഞങ്ങളുടെ മേലേ തന്നെ. എവനൊക്കെ എവിടുന്ന് വരുന്നടാ എന്നൊരു ഭാവവും. എങ്ങനെ ഭാവിക്കാതിരിക്കും?? കൂട്ടത്തിലെ കുറിയവൻ റോജിയുടെ നിക്കറ് കാണേനേയില്ല. കാൽ മുട്ടിനു താഴെ വരെ ടീഷർട്ട്. നജീമിനാവട്ടെ ടീഷർട്ടിൽ കയറിയപ്പം മുതൽ ശ്വാസം വിടാൻ വയ്യ. ഷക്കീലയെക്കൊണ്ട് ഇന്ദ്രൻസിന്റെ ബനിയൻ ഇടീച്ച അവസ്ഥ. ഇട്ടിരുന്ന കുന്നത്തിന്റെ ജട്ടിക്ക് അവന്റെ നിക്കറിനേക്കാൾ ഇറക്കം. കാബറേ ഡാൻസ് കളിക്കുമ്പം സിൽക് സ്മിതയിടുന്ന മാതിരി പളപളന്ന നിക്കറ് നേരം വെളുത്ത് വരുന്ന ആ സമയത്തും വെട്ടിത്തിളങ്ങി നിന്നു. ഗ്രൌണ്ടിന്റെ അടുത്ത് നടന്നെത്താറായപ്പോഴേയ്ക്കും അത്ഭുത വസ്തുക്കളെ കാണാൻ സാമാന്യം നല്ലൊരു ജനാവലി തന്നെ കൂടെ കൂടിയിരുന്നു. ഭാഗ്യം!!. അങ്ങനെ വലിയ ചിലവില്ലാതെ ഗ്രൌണ്ട് സപ്പോർട്ടിന് പത്ത് ആളെ കിട്ടി..

ഗ്രൌണ്ടിലെത്തി കളിക്കാനിറങ്ങുന്നതിന് തൊട്ട് മുൻപാണ് ടീം ഫോർമേഷൻ എന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഞങ്ങളുടെ ഒടുക്കലത്തെ പ്രതിഭാ സമ്പന്നതയും അപാരമായ കളിമിടുക്കും കാരണം അത് അവസാന നിമിഷം വരെ ആരും ഓർത്തില്ല. കാര്യം ഫുട്ബോൾ ചെറുപ്പം മുതലേ കളിച്ച് ശീലിച്ചതാണേലും ആ പറഞ്ഞ സാധനം ഞാനും അന്ന് ആദ്യം കേൾക്കുകയായിരുന്നു. 2-3-5-1 എന്നും 1-3-2-4-1 എന്നും മറ്റും ആരൊക്കെയോ ഇതിടയ്ക്ക് പറയുന്നത് കേട്ടു. കാര്യമിതായിരുന്നു.

ശ്രീനിയും ഞാനും ഫോർവേഡ് കളിക്കും
(എന്റമ്മേ !!...), നിസാം ഉൾപ്പെടെ മൂന്ന് മിഡ് ഫീൽഡർമാർ ബാക്കിയുള്ള ചവറുകളേയും കട്ടകളേയും പെറുക്കി അട്ടിയിട്ട് ഡിഫൻസ്, നജീം ഗോളി. എന്ത് ഫോർവേർഡ് ! എന്ത് ബാക്ക്‌വേർഡ് ! പന്ത് കാലിൽ കിട്ടിയാൽ കിട്ടിയിടത്തൂന്ന് ഗോൾപ്പോസ്റ്റ് വരെ ഓടുക, ഇടയ്ക്കു വല്ലവന്റേം കയ്യീന്നോ കാലീന്നോ വല്ലതും കിട്ടുന്ന വരെ ലെഫ്റ്റ് റൈറ്റ് അടിച്ച് പോവുക, ഇതിനിടയ്ക്ക് ഗോളി വല്ല മൂത്രമൊഴിക്കാനോ സിഗരറ്റ് വലിക്കാനോ മറ്റോ മാറി, പോസ്റ്റ് കാലിയടിച്ച് കിടക്കുവാണേൽ തഞ്ചത്തിൽ ഒരു ഗോളടിക്കുക ഇതായിരുന്നു മ്മക്കറിയാവുന്ന ഫുട്ബോൾ. ഇതിനിടയിലാ ഒരു ഫോർവേഡ് .. പുല്ല് !!.. കാലിൽ പന്ത് കിട്ടിയാൽ ഉടനെ തന്നെ അടുത്ത് ഉള്ള പാർട്നർക്ക് പാസ് ചെയ്യണം പോലും.... ഓരോരോ നിയമങ്ങളേയ്.... എന്നിട്ട് വേണം അവൻ ഗോളടിച്ച് കയ്യടി വാങ്ങാൻ.. ഇതായിരുന്നു എന്റെ മനസിൽ.

ആദ്യ മാച്ച് ആയതു കൊണ്ടാവണം അന്ന് സാമാന്യം നല്ല ജനത്തിരക്കുണ്ടായിരുന്നു. ഗാലറിയിൽ എല്ലായിടത്തും ആളുകൾ, അനൌൺസ്മെന്റ്, പരസ്യ ബാനറുകൾ.. മൊത്തം പൊടി പൂരം. കളി തുടങ്ങാനുള്ള സമയത്തിന് തൊട്ടുമുൻപു വരെ ഞങ്ങൾ പീ.ടിയെ കാത്തു. വന്നില്ല .. പറഞ്ഞ സമയത്ത് തന്നെ അങ്ങനെ കളി തുടങ്ങി.

ദൈവദോഷം പറയരുതല്ലോ.. കിക്കെടുത്ത നിസ്സാമും ശ്രീനിയും, പന്ത് അവിടെ കൊണ്ടു വെച്ച സതീഷും ആദ്യം ഒന്ന് തൊട്ടതിൽ പിന്നെ കുറെ നേരം ഞങ്ങൾക്കാർക്കും ആ പന്തിൽ കാലു കൊണ്ടോ കൈകൊണ്ടോ തൊടാൻ പോലും ഭാഗ്യമുണ്ടായില്ല. കുറച്ചുനേരത്തെ താമസത്തിനുശേഷം ഇടയ്ക്കൊക്കെ ശ്രീനിയുടെ കാലിൽ എങ്ങനെയൊക്കെയോ പന്ത് എത്തിപ്പെടുകയും മിഡ്ഫീൽഡർമാരേയും ഡിഫന്റർമാരേയും കബളിപ്പിച്ച് പോസ്റ്റിന്റെ ഇടത് മൂലയ്ക്ക് വരെ എത്തിച്ച് അവിടെ സ്ഥിരതാമസമാക്കിയ എനിക്ക് പാസ്സു ചെയ്യുകയും ഞാൻ അത് കിട്ടിയപാടെ ഗോൾപോസ്റ്റിനെ ഉന്നം വെച്ച് തോന്നിയിടത്തോട്ട് അടിച്ച് പറത്തുകയും ചെയ്തു. രണ്ടു തവണ അടിച്ചപ്പോഴും സെയിം റിസൾട്ട് .. ഒരുതവണ കളികാണാൻ വന്നിരുന്ന ഏതോ ഒരാളുടെ പെടലിക്ക് !.
നമ്മളു വിചാരിക്കുന്ന പോലൊന്നും അല്ലന്നേയ്
... നാട്ടിൽ കളിച്ച കളി വേറെ ദിദ് വേറെ... ഗ്രൌണ്ടിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഒന്ന് ഓടി നോക്കണം അപ്പോഴറിയാം വിവരം...പട്ടി കിതയ്ക്കുന്ന പോലെ നാക്കു മൊത്തം വെളിയിലേയ്ക്ക് തള്ളിവരുന്നു.. തൊണ്ടയിൽ നയാ പൈസേടെ വെള്ളമില്ല.... നേരേചൊവ്വേ ശ്വാസം വിടാൻ വയ്യ... കണ്ണിൽ മൊത്തം ഇരുട്ട്.. പിന്നാണ് ഗോളടിക്കുന്നത് !.. കോപ്പ് !!.

രണ്ടുപ്രാവശ്യം ഞാൻ ശ്രീനിക്കൊപ്പിച്ച് ഓടാൻ ശ്രമിച്ചു നോക്കി . നടക്കുന്നില്ല ..രാവിലെ തന്നെ സ്റ്റാമിനയും ചമ്മന്തിയും കഴിച്ചപോലെ പഹയൻ ഒടുക്കലത്തെ ഓട്ടം. പലതവണ എതിരാളികളുടെ പോസ്റ്റിന്റെ അടുത്തുവരെ പന്തുമായി അവൻ ചെല്ലുകയും സപ്പോർട്ടിന് ഉണ്ടാവേണ്ട ഞാൻ ഹാജരില്ലാത്തതിനാൽ റൈവൽ ഡിഫന്റേഴ്സിന്റെ കാൽക്കരുത്തിൽ തട്ടി തകരുകയും ചെയ്തു. അതിൽ പിന്നെ ഞാൻ ഓട്ടം മതിയാക്കി ശ്രദ്ധ മുഴുവൻ അവന്മാരുടെ പോസ്റ്റിന്റെ ഇടത്തേ മൂലയിലേയ്ക്ക് കോൺസെണ്ട്രേറ്റ് ചെയ്തു.

കാര്യമായ പണിയൊന്നും ചെയ്തില്ല്ങ്കിലും രണ്ടുപ്രാവശ്യം ഓടിയ ആ ഓട്ടം തന്നെ ധാരാളമായിരുന്നു അന്നു മൊത്തം കിടന്ന് കിതയ്ക്കാൻ.. കളി തുടങ്ങിയപ്പോൾ കണ്ട ആവേശമൊന്നും കുറച്ച് കഴിഞ്ഞ്പ്പോൾ മ്മടെ റ്റീമിൽ ആർക്കുമില്ല. ഒരു അസ്കിത.. കാലിൽ എങ്ങാനും കഷ്ടകാലത്തിന് പന്ത് കിട്ടിയാൽ ഇടം വലം നോക്കി ആദ്യം കാണുന്ന മഞ്ഞക്കുപ്പായക്കാരന് തള്ളിക്കൊടുത്ത് ‘എങ്ങനോണ്ട്രാ ..മ്മടെ പാസ്സ്’ എന്ന ഭാവത്തിൽ ഒരു നിൽ‌പ്പ്. അവിടെങ്ങാനും മൂലയ്ക്ക് തട്ടിമുട്ടി രണ്ട് കാല് മുൻപോട്ട് നാലുകാല് പിറകോട്ട് രണ്ടോട്ടം... തീർന്നു !. പിന്നെ അടുത്ത തവണ പന്ത് കിട്ടിയാ കിട്ടി...അതു വരെ സ്വസ്ഥം സുഖം.

ആദ്യ പകുതിയിൽ അവന്മാർ ഞങ്ങളെ നിലത്ത് നിർത്തിയില്ലെന്നു തന്നെ പറയാം. ഡിഫന്റർമാരായി നിർത്തിയിരുന്ന ഇടിക്കട്ട ബിജുവും പെട്ടി ഗിരീഷും ഇടപെട്ട് കുറേയൊക്കെ ആക്രമണങ്ങൾ കഴിച്ചിലാക്കിത്തന്നു. തടി കണ്ടിട്ടാണോ അതൊ ഡിഫൻസീവ് ടാക്റ്റിക്സ് കണ്ടിട്ടാണോന്നറിയില്ല അവരുടെ അടുത്ത് എതിരാളി സ്ട്രൈക്കർമാരുടെ അടവുകളൊന്നും ഫലം കണ്ടില്ല. (ഈ പറഞ്ഞ രണ്ടണ്ണന്മാരും ജീവിതത്തിൽ അന്നാദ്യമായാണ് അതുപോലൊരു മുഴുനീള കോമഡി സീരിയലിൽ അഭിനയിക്കുന്നത്) .

ഇടയ്ക്ക് രണ്ടുതവണ ഇടിക്കട്ടയും പെട്ടിയും പൊളിച്ച് ഒരു വിദ്വാൻ അകത്ത് കയറി വെടി പൊട്ടിച്ചെങ്കിലും ഗോൾപോസ്റ്റ് മടക്കി കക്ഷത്തിൽ വെക്കാൻ പാകത്തിൽ കൈ വിരിച്ച് നിന്ന നജീം അദ്യതവണ നെഞ്ചുകൊണ്ടും പിന്നത്തത് കൈ കൊണ്ടും തടുത്തിട്ടു. അങ്ങനെ തള്ളിത്തള്ളി ഹാഫ് ടൈം വിസിലെത്തി !.. ഇല്ല … ഇതുവരെ ഒരെണ്ണം പോലും കിട്ടിയില്ല... ഗോളൊന്നും അടിച്ചില്ല എന്നതിനേക്കാൾ ഇങ്ങോട്ടൊന്നും മേടിച്ചില്ല എന്നതിലായിരുന്നു എല്ലാവർക്കും ആശ്വാസം.

ഹാഫ് ടൈം ആയപ്പോഴേ എന്റെയൊക്കെ ജീവൻ ഏതാണ്ട് തൊണ്ണൂറ് ശതമാനവും പോയിരുന്നു എന്നുവേണം പറയാൻ. ബാക്കി വന്ന പൈസയ്ക്കു വാങ്ങിയ നാലോ അഞ്ചോ ബോട്ടിൽ മിനറൽ വാട്ടർ ഹാഫ് ടൈമിലെ ബ്രൈക്കിൽ റേഷൻ അടിസ്ഥാനത്തിൽ ഇറ്റിച്ച് കുടിച്ച് ദാഹം തീർത്തു. വെള്ളം കുടിക്കിടയിലും ഗാലറിയിൽ എവിടെയെങ്കിലും പീടി ഇരിപ്പുണ്ടോ എന്നായിരുന്നു ഞങ്ങളുടെ നോട്ടം.

ബാക്ക് റ്റു പ്ലേ... ഹാഫ് ടൈം കഴിഞ്ഞ് പോസ്റ്റ് മാറി കളിക്കണമെന്നതൊക്കെ ഞങ്ങളിൽ കുറേപ്പേർക്ക് ആദ്യത്തെ അറിവായിരുന്നു. അതറിയാവുന്നതു കൊണ്ടാവണം കളി തുടങ്ങുന്നതിനു മുൻപേ തന്നെ നജീം പോസ്റ്റ് മാറിയ കാര്യം എല്ലാവരേയും ഒന്നുകൂടെ രണ്ടുമൂന്ന് തവണ പ്രത്യേകം ഓർമ്മിപ്പിച്ചു. ഇനി അത് പറയാത്തതു കാരണം വല്ലവനും കേറി സ്വന്തം പോസ്റ്റിൽ തന്നെ അടിച്ച് കേറ്റി തുള്ളിച്ചാടണ്ട എന്ന് കരുതിക്കാണും.

രണ്ടാം പകുതി തുടങ്ങിയപ്പോൾ മുതൽ എതിരാളികൾ കടുത്ത അറ്റാക്ക്.. അവർ ശ്രീനിയെ പ്രത്യേകം നോട്ടമിടുന്നതായി ഞാൻ ശ്രദ്ധിച്ചു. രണ്ടുമൂന്ന് പേർ എപ്പോഴും അവന്റെ പിറകേ തന്നെ. അനങ്ങാൻ വിടുന്നില്ല. ഏതെങ്കിലും വിധേനേ നിസ്സാം ശ്രീനിയ്ക്ക് പന്തെത്തിച്ചാൽ ഉടനെ ഈ പറഞ്ഞ ഗുണ്ടാ ഗാങ്ങ് അവനെ വളയുകയും പന്തും തോണ്ടിയെടുത്തോണ്ട് പോവുകയും ചെയ്തു. അവരുടെ പോസ്റ്റിന്റെ അടുത്ത് വരെ ചെന്നാലും എന്നെ ആരും കാര്യമായി മൈൻഡ് ചെയ്യുന്നില്ല. ഗോളിക്കും മ്മളെ കാണുമ്പോൾ ഒരു പുജ്ഞം. എല്ലാവരുടേയും നോട്ടം ശ്രീനിയിലും നിസ്സാമിലും. ഗ്രൌണ്ടു മൊത്തം ഓടിനടന്ന് കളിക്കുന്നതുകൊണ്ട് കാണികളുടെ ശ്രദ്ധയും ശ്രീനിയിൽ.

കമന്ററിയിലൂടെ ഇടയ്ക്കിടെ കേൾക്കാം “ശ്രീനിയതാ കുതിക്കുന്നു..”, “ശ്രീനിയതാ പറക്കുന്നു....”.

..മ്മടെ പേര് ആ ചങ്ങാതിക്ക് അറിയാത്തത് ഭാഗ്യം. അല്ലെങ്കിൽ നാണം കെട്ടേനേ..

ആദ്യ പകുതി പോലെ തന്നെ സംഭവ ബഹുലമായിരുന്നു രണ്ടാം പകുതിയും. സമയം പോകുന്തോറും കളിക്ക് ആവേശം കൂടിക്കൂടി വന്നു...

ഇതിനിടയിൽ ചാവറായ രണ്ടെണ്ണത്തിനെ ചുമന്ന് മാറ്റി പുതിയ രണ്ടു പേരെ ഡിഫൻസിൽ ഇറക്കിവിട്ടു. ബാറ്ററി മാറ്റിയിട്ട ക്ലോക്ക് പോലെ ഡിഫൻസ് വീണ്ടും ഉഷാറായി.

നിസ്സാമും മിഡ്ഫീൽഡ് വിട്ട് ഡിഫൻസിലേയ്ക്ക് വലിഞ്ഞു. കളി അവസാനത്തോട് അടുക്കാറാവുന്നു. പത്തോ പതിനഞ്ചോ മിനിട്ട് ബാക്കി. നോക്കൌട്ട് റൌണ്ടായതിനാൽ എതിരാളികളെ സംബന്ധിച്ച് അതൊരു ജീവന്മരണ പോരാട്ടം.. മ്മക്കെന്ത് കുന്തം... പോയാൽ പോയി.. ദാറ്റ്സ് ഓൾ..

എതിരാളികളുടെ ഗയിം പ്ലാനുകളിൽ മൊത്തം മാറ്റം. രണ്ടിനു പകരം മൂന്ന് സ്ട്രൈക്കർമാർ. ആക്രമണം കടുത്തു വന്നു. ഇടിക്കട്ടയ്ക്കും പെട്ടിക്കും നിസ്സാമിനും നജീമിനും നിലത്ത് നിൽക്കാൻ സമയമില്ലാതായി. പുതിയതായി ഇറക്കി വിട്ട ഞങ്ങളുടെ ഗുണ്ടകളും കൈ മെയ് മറന്ന് കളിക്കുന്നു. നജീമിന്റെ കയ്യിലും കാലിലും നെഞ്ചിലും പള്ളയ്ക്കും പലതവണ പന്ത് തട്ടി തിരിച്ച് പോയി.

എനിക്കപ്പോഴും കാര്യമായ പണിയൊന്നുമില്ല. ഇതെല്ലാം കണ്ടു കൊണ്ട് ഒരു മൂലയ്ക്ക് നിൽക്കുക. ഓരോ തവണ ഡിഫൻസുകാർ പന്ത് തടയുമ്പോഴും കാണികൾക്കൊപ്പം ചുമ്മാ നിന്ന് കയ്യടിക്കുക. ഹാഫ് ടൈം കഴിഞ്ഞ് ഒരിക്കൽ പോലും അവരുടെ പോസ്റ്റിന്റെ ഏഴയലത്ത് പന്തുമായി ചെല്ലാൻ എനിക്കോ ശ്രീനിക്കോ നിസ്സാമിനോ സാധിച്ചില്ല. കളി മൊത്തം ഞങ്ങളുടെ ഹാഫ് ഏരിയായെ കേന്ദ്രീകരിച്ചായി. എതിരാളികളുടെ കോച്ചും മാനേജറും വെളിയിൽ കിടന്ന് അലറി വിളിക്കുന്നത് കേൾക്കാം. മൊത്തം പേർക്കും ആവേശം …..

സമയം തീരാറാകുന്നു. മിനിറ്റുകൾ മാത്രം ബാക്കി. കുറേ നേരമായി പന്തൊന്നും മ്മടെ പഞ്ചായത്തുവഴി വരാണ്ടായപ്പോൾ ഞാൻ പതുക്കെ അവിടെ കുത്തിയിരുപ്പായി. “നീ ബാക്കിലേക്ക് ഇറങ്ങി കളിക്കണ്ട, ഒരു ചാൻസുവന്നാൽ ആരും ഫോർവേഡിൽ ഇല്ലാതെ പോകരുത്” എന്ന് ശ്രീനി പറഞ്ഞതിന്റെ ആനുകൂല്യത്തിലായിരുന്നു ആ ഇരുപ്പ്.

ഇനിയെങ്ങാനും കളി സമനിലയായാൽ പെനാൾട്ടി അടിക്കാനെങ്ങാനും പറയുമോ എന്നതായിരുന്നു എന്റെ പേടി.

പിറകില് അവരുടെ രണ്ട് ഡിഫന്റർമാരും പിന്നെ ഗോളിയും മാത്രമേയുള്ളൂ. ബാക്കിയെല്ലാവരും അങ്ങേത്തലയ്ക്കൽ ഒരു ഗോളിനായി കടിപിടി കൂടുകയാണ്. അവിടെ എന്തോക്കെയോ നടക്കുന്നു. മൊത്തം ഒരു കൂട്ടപ്പൊരിച്ചിൽ.. ഇരുന്നിരുന്ന് ബോറടി ആയപ്പോൾ താഴെകിടന്ന ചെറിയ കല്ലുകൾ പെറുക്കി ചുമ്മാ നീട്ടി എറിയാൻ തുടങ്ങി.

രണ്ടോ മൂന്നോ എണ്ണം എറിഞ്ഞുകാണും. പെട്ടന്ന് “ആർപീ.........“ എന്നൊരു നീട്ടിയ വിളിയും ഗാലറി മൊത്തം ഇളകിമറിയുന്ന ശബ്ദവും കേട്ടുകൊണ്ടാണ് ഞാൻ തല ഉയർത്തി നോക്കിയത്.

ദാണ്ട്രാ അട്ടിയിട്ട് കിടന്നിരുന്ന കളിക്കാരെ വകഞ്ഞുമാറ്റി കത്തിച്ച് വിട്ട റോക്കറ്റുപോലെ പന്തുമായി പാഞ്ഞ് വരുകയാണ് ശ്രീനി !!. പിറകേ പ്രിയദർശൻ സിനിമയിലെ ക്ലൈമാക്സ് സീനിലെ പോലെ പൊടി പറപ്പിച്ച് ഒരു അഞ്ചാറുപേര് . ശ്രീനിക്കൊപ്പം പാരലൽ ആയി വലത് വശത്ത് നിസ്സാമും പറക്കുന്നുണ്ട്. ആദ്യത്തെ അന്ധാളിപ്പ് ഒന്നു മാറിയ ഞാൻ ഉടനെ തന്നെ കയ്യിൽ ബാക്കിയിരുന്ന കല്ല് താഴേയ്ക്ക് എറിഞ്ഞ്, റിലേയ്ക്ക് ബാറ്റൺ കൈമാറാൻ നിൽക്കുന്ന പോസ്സിൽ ഓടാൻ തയാറായി നിന്നു.

ഓടിക്കേറിവന്ന ഒരു ഡിഫന്ററെ ശ്രീനി എളുപ്പത്തിൽ കബളിപ്പിച്ചു. തൊട്ടുപിറകേ ഒരു പട വരുന്നുണ്ട്. പിറകേ വന്നവർ ഉടനെ തന്നെ ശ്രീനിയെ വളഞ്ഞു പിടിച്ചു. കാലിൽ നിന്ന് പന്ത് നഷടപ്പെടും എന്ന അവസ്ഥയിൽ ശ്രീനി വലതുവശത്തുനിന്ന നിസ്സാമിനു പാസ് കൊടുത്തു. അപ്പോഴേയ്ക്കും രണ്ട് ഡിഫന്റർമാർ അവനെ മാർക്ക് ചെയ്യാനെത്തി . മറിഞ്ഞ് തിരിഞ്ഞ് വലത് വശത്തെ കോർണർ വരെ നിസ്സാമിനെ അവന്മാർ തള്ളിനീക്കി. ഇതിനിടയിൽ ഞാൻ എങ്ങനെയൊക്കയോ ഓടിക്കിതച്ച് അവരുടെ ഗോളിക്കും വേറൊരു ഡിഫന്റർക്കും ഒപ്പമെത്തി അവരുടെ പിറകിൽ പോസ്റ്റിന്റെ ഇടത്തേ മൂലയ്ക്ക് അടുത്തെത്തി ബ്രേക്കിട്ട് നിർത്തി പമ്മി നിൽ‌പ്പായി. എന്നെ ആരും കണ്ടമട്ടില്ല !!.

കൂടുതൽ നേരം പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ നിസ്സാം കോർണർ കിക്ക് എടുക്കുന്ന സ്റ്റൈലിൽ ഉയർത്തി നേരേ പോസ്റ്റിലേയ്ക്ക് ഒറ്റ പെട.. നേരേ എന്റെ തലപ്പൊക്കത്തിൽ !! .. ഇടത്തേ ബാറിനോട് ചേർന്ന് ... പന്തും തലയും പോസ്റ്റും ഒരേ ലെവലിൽ !!. പന്ത് ബാറിൽ നിന്ന് ഏതാണ്ട് ഒരു പത്ത് ഇഞ്ച് അകലത്തിൽ എത്തിയതും പരമാവധി ശക്തിയിൽ മുന്നോട്ടാഞ്ഞ് ഒറ്റച്ചാട്ടം.... ഡിം......

സർവ്വത്ര നിശബ്ദത.......

ഒരുറക്കം കഴിഞ്ഞ ആലസ്യത്തിലാണ് ഞാൻ കണ്ണ് തുറന്നത്. തലയ്ക്ക് ഒടുക്കലത്തെ ഭാരം.. ചുറ്റും ആരൊക്കെയോ കൂടി നിൽക്കുന്നു. ഒന്നും അങ്ങോട്ട് വ്യക്തമാവുന്നില്ല. കണ്ണിലും മോന്തയ്ക്കും ദേഹത്തും മുഴുവൻ വെള്ളം. ഇതിനിടയ്ക്ക് മഴയും പെയ്തോ... അല്ലാ.... പന്തെവിടെ ?? ഗോൾപോസ്റ്റ് .. ഗോളി .. എവിടെപ്പോയി ?... അപ്പോഴാണ് മനസിലായത് ഞാൻ കളിക്കുകയല്ല കിടക്കുകയാണെന്ന്...ഗാലറിയിലെ സിമന്റ് തറയിൽ കൈലിവിരിച്ച് നീണ്ട് നിവർന്ന് കിടക്കുകയാണ്. തലയ്ക്ക് കുഷ്യനായി പകുതി കാറ്റൂരി വിട്ട ഫുട്ബോൾ .. കയ്യും കാ‍ലും അനക്കാൻ മേല.. അടുത്ത് നിന്ന ഗിരീഷിന്റെ കൈ പിടിച്ച് വല്ലവിധേനെ ഏന്തിവലിഞ്ഞ് എഴുന്നേറ്റ് നിന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു. ഗ്രൌണ്ട് ശൂന്യം..... ഗാലറി മൊത്തം കാലി .. ദൈവമേ.... അപ്പോ കളി ??... ശ്ശെടാ... ഇതെന്തു പറ്റി... നേരത്തെ കല്ലെറിഞ്ഞ് ഇരുന്നിരുന്ന് ഉറങ്ങിപ്പോയി ഇനി വല്ല സ്വപ്നവും കാണുന്നതാണോ ?? … ഞാൻ കയ്യിൽ ഒന്ന് നുള്ളി നോക്കി... വേദനിക്കുന്നു.... അപ്പോ കാണുന്നത് ലൈവ് തന്നെ..

എന്തുവാടാ പറ്റിയേ ?”ഞാൻ ഗിരീഷിനോടു ചോദിച്ചു.

നടന്നത് ഇങ്ങനെയായിരുന്നു... പന്തിനു വെച്ച തലമണ്ട നേരേ ചെന്ന് ലാൻഡ് ചെയ്തത് പോസ്റ്റിൽ. പന്ത് അതിന്റെ പാടുനോക്കി പുറത്തേയ്ക്ക്.... ഞാൻ വെട്ടിക്കണ്ടിച്ചിട്ട വാഴ പോലെ നേരേ താഴേയ്ക്ക് !!..

ഏതാണ്ട് ഒരു മണിക്കൂറടിപ്പിച്ച് അപ്പോൾ പോയ ബോധമാണ് ഒന്ന് ഒന്നര കുടം പൈപ്പ് വെള്ളം ദേഹത്തും തലയിലും ഒഴിച്ച് ഇപ്പോൾ തിരിച്ച് കിട്ടിയതെന്ന് പതുക്കെ മനസിലായി.

ഞാൻ ഡെഡ്ബോഡി ആയി കഴിഞ്ഞ് ഒരു രണ്ടോ മൂന്നോ മിനിറ്റിൽ ടൈം ഓവർ ആവുകയും എക്സ്ടാ ടൈമിലേയ്ക്ക് കളി നീങ്ങുകയും അതിലും ഫലം കാണാതെ വന്നപ്പോൾ നടത്തിയ പെനാൾട്ടി ഷൂട്ടൌട്ടിൽ ഞങ്ങൾ 3-0 നു തോൽക്കുകയും ചെയ്തു !!..........

ആ പത്ത് ഇഞ്ച് ഒരു ഇരുപതാക്കിയിരുന്നെങ്കിൽ ?? …

അവസാനം പ്ലാൻ പോലെ തന്നെ ഉച്ചയ്ക്കുള്ള വണ്ടി പിടിച്ച് നേരേ കുടുമ്മത്തേയ്ക്ക്.....

എക്സ്ട്രാ ടൈം:

തലേന്ന് കൂട്ടുകാരന്റെ വക ‘സൽക്കാരം‘ കഴിഞ്ഞ് പാതിരാത്രി എപ്പോഴോ കിടന്നുറങ്ങിയ പീടി പിറ്റേന്ന് രാവിലെ 9 മണിക്കാണ് ഉറക്കമുണർന്നത്... ദൈവം സഹായിച്ച് ഞങ്ങൾ റൂം വെക്കേറ്റ് ചെയ്യുന്നതിനു മുൻപേ അതിന്റെ കാശുകൊടുക്കാൻ ആൾ അവിടെ ഉണ്ടായിരുന്നു...എന്താ സമയ നിഷ്ഠ...സാറന്മാരായാൽ ഇങ്ങനെ വേണം. കണ്ടു പഠിക്ക്....




edit post

ഗോൾ !! – പാർട്ട് ഒന്ന് (8)

5:03 AM by , under

ഇതൊരു ഫുട്ബോൾ കളിയുടെ കഥ.

അക്കൊല്ലവും ഇന്റർപോളി സ്പോർട്സ് മീറ്റിന്റെ അറിയിപ്പ് വന്നു
. അക്കാദമിക് കാര്യങ്ങളിലെ മികവ് കലാകായിക വിഷയങ്ങളിൽ നിലനിർത്താൻ ഒരിക്കലും ഞങ്ങളുടെ കോളേജിന് കഴിഞ്ഞിരുന്നില്ല. ഒരു കൂട്ടം ബുദ്ധിജീവികൾ വരുന്നു പഠിക്കുന്നു, പോകുന്നു എന്നതിനപ്പുറം യാതൊരുവിധ എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റീസും ഞങ്ങളുടെ സിലബസിൽ ഉൾപ്പെട്ടിരുന്നില്ല. എല്ലാക്കൊല്ലവും നടക്കാറുള്ള ഈ മാമാങ്കത്തിൽ ഏതെങ്കിലും ഒരു ഐറ്റത്തിനെങ്കിലും പങ്കെടുക്കണമെന്ന് കൊല്ലത്തിന്റെ ആദ്യം തന്നെ ഞങ്ങൾ കുറച്ചുപേർ തീരുമാനിച്ചിരുന്നു. പങ്കെടുക്കാൻ പറ്റിയ ഒരു ഐറ്റത്തിന്റെ തിരച്ചിലിന് ഒടുവിൽ ഭൂരിപക്ഷത്തിന്റെ താല്പര്യം മാനിച്ച് ഫുട്ബോളിനു നറുക്കുവീണു. തീരുമാനം എടുത്തെങ്കിലും കളിക്കാൻ ആളുവേണമല്ലോ . കണക്കെടുപ്പ് നടത്തി വന്നപ്പോൾ സംഗതി വലിയ കുഴപ്പമില്ല. അത്യാവശ്യം കളിക്കാൻ വേണ്ട ആളുകൾ കൂടെയുണ്ട്. അക്കൂട്ടത്തിൽ പ്രധാനികളായിരുന്നു ശ്രീനിയും നിസ്സാമും. ശ്രീനി പണ്ട് ജൂനിയർ സ്റ്റേറ്റ് ടീമിൽ കളിച്ച പാരമ്പര്യം ഉള്ളവൻ. വളരെ ചെറിയ പ്രായം മുതലേ കളിക്കുന്നു. നിസ്സാം കാൽ‌പ്പന്ത് കളിക്കാരുടെ നാടായ കോഴിക്കോട് ജനിച്ച് വളർന്നവൻ. കൊച്ചാപ്പാ, ചേട്ടൻ ഇവരെല്ലാം കളിക്കാർ. കൊച്ചിയിൽ കൊട്ടേഷൻ വകയിൽ ക്ലബ്ബുകൾക്ക് കളിക്കാൻ നടക്കുന്നവൻ.

എന്നാലും ഇവമ്മാരെ മാത്രം കണ്ടോണ്ട് എങ്ങനാ ഒരു ടൂർണമെന്റിനു പോവുക, അതും തഞ്ചത്തിനു കിട്ടിയാൽ ഇൻഡ്യൻ ടീമിനെ വരെ വിറപ്പിക്കാൻ തക്ക കഴിവുള്ള കട്ടകൾ കൈവശമുള്ള കളമശ്ശേരി, മട്ടന്നൂർ, കാർമൽ പോളിടെക്നിക്കു ഗുണ്ടകളുടെ അടുത്തേയ്ക്ക്. അതായിരുന്നു എല്ലാവരുടേയും പ്രധാന ആശങ്ക. ഒടുവിൽ ഫ്രീ ടൈമുകളിൽ ക്ലാസ്സിലും കാന്റീനിലും റൂമിലുമെല്ലാം ഇതിനെ കുറിച്ചായി ചർച്ചകൾ.പീ.ടി എന്ന് എല്ലാവരും വിളിക്കാറുള്ള ഞങ്ങളുടെ പ്രിയ കായികാദ്ധ്യാപകൻ ഇടപെട്ട് നടത്തിയ ഒരു ചർച്ചയോടെ ആ അധ്യായം അവസാനിപ്പിക്കുകയും ഏതു വിധേനെയും ഒരു ഫുട്ബോൾ ടീം തട്ടിക്കൂട്ടി അക്കൊല്ലത്തെ ഇന്റർപോളി മീറ്റിൽ പങ്കെടുത്ത് കപ്പടിക്കണമെന്ന് (അഹങ്കാരം !!) തീരുമാനിക്കുകയും ചെയ്തു.

പിന്നെ കാര്യങ്ങളൊക്കെ വളരെ പെട്ടന്നായിരുന്നു. തീരുമാനം വന്നതോടെ ടീം സെലക്ഷൻ നടത്താനുള്ള അറിയിപ്പ് നോട്ടീസ് ബോർഡിൽ ഇട്ടു. അതിനായി ഒരു ദിവസവും തീരുമാനിച്ചു.

നാട്ടിലെ എണ്ണം പറഞ്ഞ ഫുട്ബോൾ കളിക്കാരായ ബെക്കാം സോണി,സെൽ‌വൻ,സിക്സർ ജേക്കപ്പൻ എന്നീ കട്ടകൾ ഉൾപ്പെടെ എട്ടൊൻപത് ‘ഹുഡ്ബോൾ’ കളിക്കാരേയും, നിരന്നു വളഞ്ഞു നിൽക്കുന്ന പത്ത് പതിനഞ്ച് തെങ്ങുകളേയും ഗ്രൌണ്ടിന്റെ ഒത്തനടുക്കുള്ള ഒരു എമണ്ടൻ അണ്ടിപ്പുളി മരത്തിനേയും വരെ പറ്റിച്ച് ലക്ഷക്കണക്കിന് ഗോളുകൾ അടിച്ച് കളിച്ചു വളർന്ന നമ്മൾക്കിതു വല്ലതും വല്ല പണിയാണോ? .... ഹൂം ...ചീളു കേസ് .. അതായിരുന്നു സെലക്ഷൻ എന്ന് കേട്ടപ്പോൾ നമുക്ക് തോന്നിയ വികാരം.

ഒരു വെള്ളിയാഴ്ച ഉച്ചയടുപ്പിച്ച് സെലക്ഷൻ തുടങ്ങി. കളിയറിയാവുന്നവരിൽ പ്രശസ്തർ എന്ന ക്വാളിഫിക്കേഷനിൽ ശ്രീനിയും നിസ്സാമും തന്നെ സെലക്ഷന്റെ മാനദണ്ഡങ്ങൾ തീരുമാനിച്ചു. കൂട്ടത്തിൽ കൊള്ളാമെന്ന് അവർക്ക് തോന്നിയ മൂന്ന് നാലുപേരെ ആദ്യമേ തന്നെ മാറ്റി നിർത്തി. ബാക്കിയുള്ളവർക്കായി സെലക്ഷൻ തുടങ്ങി.വെളുത്ത പഞ്ചാര മണല് നിറഞ്ഞ ഗ്രൌണ്ടിന്റെ ഒരറ്റം മുതൽ മറ്റെയറ്റം വരെ രണ്ട് തവണ ഓടാൻ ആമ്പിയറുള്ള എവനും സെലക്ഷനിൽ പങ്കെടുക്കാം, വിജയിക്കാം, ഗളിക്കാരനാകാം. വന്നവരിൽ മുക്കാലും ആ ക്രൈറ്റീരിയായിൽ തട്ടി മൂക്കും കുത്തി വീണു. കാരണം, സൂര്യൻ പോലും റെസ്റ്റെടുക്കുന്ന ആ നട്ടപ്പൊരി വെയിലത്ത് പടപണ്ടാരം പോലത്തെ ആ ഗ്രൌണ്ടിൽ അത്രയും ദൂരം ഓടുക എന്നത് ഒരുവിധം സ്റ്റാമിനയുള്ള പാർട്ടികൾക്ക് നടക്കുന്ന പണിയൊന്നുമല്ലായിരുന്നു. ഓടി നോക്കിയ ഞാനുൾപ്പടെ ഒരു പത്ത് പേരെ ഷോർട്ട്ലിസ്റ്റ് ചെയ്തു. ഫ്രീ കിക്കെടുക്കടാ...... ന്നു പറഞ്ഞ നിസ്സാമിനോട് അതെന്തുവാ ........ ന്ന് ചോദിച്ച ധനേഷുവരെ ടീമിൽ !. ഗോൾ കീപ്പർമാരെ തിരഞ്ഞെടുക്കാനായി വേറൊരു എമണ്ടൻ ടെക്നിക്ക് ! . കൂട്ടത്തിൽ ഉന്നത ‘തല‘സ്ഥാനീയരായ അരിയേതാ പ‌‌‌‌--യേതാ എന്നറിയാൻ വയ്യാത്ത മൂന്നു നാലു പേരെ ഗോൾപോസ്റ്റിന്റെ അടിയിൽ മാറ്റിനിർത്തി ഓരൊരുത്തർക്കും പത്ത് പെട വീതം (പെനാൾറ്റി കിക്ക്) കൊടുത്തു. കൂടുതൽ അടി തടയൽ നടത്തിയ രണ്ടുപേർ സെലക്റ്റഡ്.. പത്തിൽ രണ്ട് തടുത്ത നജീമും ഒന്ന് തടുത്ത വിമലും !.. നജീം മയിൻ ഗോളി വിമൽ സബ്. അങ്ങനെ ടീം സെലക്ഷൻ ആയി.

സെലക്ഷൻ കിട്ടിയ എല്ലാ ‘കായികതറ‘ കൾക്കും പ്രാക്സീസ് ഉള്ള ദിവസങ്ങളിൽ ബ്രെയ്ക്ഫാസ്റ്റും വൈകിട്ട് പൊറോട്ടയും ബീഫും ചായയും കാന്റീൻ വഴി ഏർപ്പാടാക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. ഓസിന് ബീഫടിക്കാം എന്നത് കൊണ്ടു മാത്രം ഭാഗ്യം പരീക്ഷിച്ച, ജീവിതത്തിൽ ഇതുവരെ ഫുട്ബോൾ കാലു കൊണ്ടോ കൈ കൊണ്ടോ തൊടാത്ത കുറെ പാഴുകളും (ഞാനല്ല !....) ഓടാനുള്ള സ്റ്റാമിന ഉണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം അങ്ങനെ ടീമിൽ ഇടം നേടി.

സെലക്ഷൻ കിട്ടിയതോടെ നടത്തത്തിലും ഭാവത്തിലും വേണ്ട അഡ്ജസ്റ്റ്മെന്റുകൾ ചെയ്യാൻ നമ്മൾ പ്രത്യേകം ശ്രദ്ധിച്ച് പോന്നു. വെറുതെ നടക്കുമ്പോൾ ‘മാണ്ടാ...’ ന്ന് പറയുന്നപോലെ തലവെട്ടിക്കുക, താഴെകിടക്കുന്ന കല്ലോ കട്ടയോ അടിച്ച് പറത്തുക (കാല് നാലു പ്രാവശ്യം കീറിയെന്ന് !) , ഇടയ്ക്കിടെ പെപ്സി ഓർ കൊക്ക കോള കുടിക്കാൻ തോന്നുമ്പോൾ കൂളറിൽ പോയി പച്ചവെള്ളം കുടിക്കുക, മാടു ചവക്കുന്ന പോലെ എപ്പോഴും 'റിഗ്ലീസ്' ചവയ്ക്കുക തുടങ്ങി സാധാരണ ടീവിയിൽ കണ്ടിട്ടുള്ള, കളിക്കാരുടെ കമ്പ്ലീറ്റ് ജാഡകളും. മൊത്തത്തിൽ ഒരു ‘ഫുട്ബോളർ ഓഫ് ദ ഇയർ‘ സ്റ്റൈൽ.

ദിവസേനെയുള്ള റൂമിലെയും ക്ലാസ്സിലേയും വെടിവെട്ട ചർച്ചകളിലെല്ലാം പെലെയും മറഡോണയും ഗുള്ളിറ്റും ബെർക്കാമ്പും വിജയനും ജോപോളും പന്തുതട്ടി നടന്നു. അവരൊക്കെ ആരാണെന്നറിയാൻ ഒരുദിവസം വൈകിട്ട് ഇന്റർനെറ്റ് കഫേ വരെ പോകേണ്ടി വന്നെങ്കിലും നമ്മളും ചർച്ചകളിലെല്ലാം ഇടിച്ച് ഇടിച്ചു തന്നെ നിന്നു.

പിന്നങ്ങോട്ട് പ്രാക്റ്റീസല്ലായിരുന്നോ...മസിലു കോച്ചുന്ന പ്രാക്റ്റീസ്... ദിവസേനെ വെളുപ്പിനെ എഴുന്നേറ്റ് ഓടൽ, ചാടൽ, പന്ത് കാലുകൊണ്ട് തോണ്ടി തലയിൽ കേറ്റൽ, പന്തിന്റെ പെടലിക്ക് മുട്ടുകാലു കേറ്റി ചാമ്പൽ, അതി കഠിനമായി ദൂരേയ്ക്ക് അടിച്ച് പറത്തൽ, തലക്കിടി, കൂമ്പിനിടി, കൂന കൂട്ടിയ മണ്ണിന്റെ പുറത്ത് പന്ത് വെച്ച് ഗോൾ പോസ്റ്റിൽ ഉന്നം പിടിച്ച് തോന്നിയിടത്തോട്ട് അടിക്കൽ, ഓടിവരുന്ന എതിരാളിയുടെ മാ‍ത്രഭൂമി കലക്കി മനോരമയാക്കൽ, ഞൊട്ടങ്കാലിട്ട് വീഴ്ത്തൽ അങ്ങനെയിങ്ങനെ പന്തുകൊണ്ട് ചെയ്യാവുന്നതും അല്ലാത്തതുമായ എല്ലാ അഭ്യാസങ്ങളും രണ്ടാഴ്ച്ച നീണ്ടു നിന്ന ആ കളരി കം ശില്പശാലയിൽ അരങ്ങേറി.

സഹ മുറിയനായ ജിമ്മിക്കും ജന്മനാ പന്തു തട്ടാൻ കഴിവുണ്ടായിരുന്നതിനാൽ അവനും ടീമിൽ ഓടി ഇടം നേടിയിരുന്നു. ഓസിനു കിട്ടിയാൽ ഓസ്കാർ അവാർഡുവരെ തിന്നുന്ന പാർട്ടിയാണ്. രാവിലത്തെ കസർത്തെല്ലാം കഴിഞ്ഞ് ഏതാണ്ട് ഒരു ഏഴ് ഏഴര ആകുമ്പോഴേയ്ക്കുംസ്വിച്ചിട്ടപോല കളിയെല്ലാം നിർത്തി, സെലക്ഷന്റെ അന്ന് ഓടിയതിന്റെ പത്തിരട്ടി സ്പീഡിൽ ഗ്രൌണ്ടിൽനിന്ന് കാന്റീനിലേയ്ക്ക് പറന്ന് പുട്ടും കടലയും ദോശയും ചമ്മന്തിയും അപ്പവും മുട്ടക്കറിയുമൊക്കെ നിമിഷ നേരം കൊണ്ട് ചാമ്പലാക്കി അവിടുന്നും പറന്ന് റൂമിലെത്തി മെസ്സിലെ ആവിപറക്കുന്ന വെള്ളയപ്പവും ഈച്ച പറക്കുന്ന പീസുകറിയും നിമിഷ നേരം കൊണ്ട് തീർത്ത് (365 ദിവസവും അതു തന്നെയായിരുന്നു ഞങ്ങളുടെ ബ്രെയ്ക്ഫാസ്റ്റ്) , ബാക്കി സമയം ഉണ്ടെങ്കിൽ കുളിച്ച് പിന്നേയും ടൈം ഉണ്ടേൽ പല്ലും തേച്ച് ഒൻപത് മണിയോടെ, ഉച്ചയ്ക്കുള്ള തീറ്റയ്ക്ക് എന്തായിരിക്കും എന്ന ആലോചനയോടെ ക്ലാസ്സിലേയ്ക്ക് സ്കൂട്ടാവുക. ഇതായിരുന്നു ആ കാലയളവിലെ എന്റേയും ജിമ്മിയുടേയും രാവിലത്തെ ടൈം ടേബിൾ. ആദ്യമാദ്യം 5.30നു അലാറം വെച്ച് എന്റൊപ്പം പ്രാക്റ്റീസിനു വന്നിരുന്ന ജിമ്മി പിന്നെ പിന്നെ രാത്രി തന്നെ ഷോട്സും ടീ ഷർട്ടുമൊക്കെ ഇട്ട് , രാവിലത്തെ കാന്റീനിലെ മെനുവിനെ സ്വപ്നം കണ്ട് കിടന്നുറങ്ങി, കറക്റ്റ് 7.30 ആകുമ്പോൾ അലാറം വെച്ച് എണീറ്റ് നേരിട്ട് കാന്റീനിലേയ്ക്ക് എത്താൻ തുടങ്ങി !.

ക്യാമ്പിന്റെ അവസാന ദിവസങ്ങളിൽ ഒന്നിൽ പ്രാക്റ്റീസിന്റെ പുരോഗതി അവലോകനം ചെയ്യാനായി അതിരാവിലേ എഴുന്നേറ്റ് മഞ്ഞ് കൊണ്ട് 12 കിലോമീറ്റർ ഹോണ്ടാ ആക്റ്റിവാ ഓടിച്ച് വന്ന പീ.ടി ഗ്രൌണ്ടിൽ ആകെ കണ്ടത് നാലേ നാലു പേരെ. അവന്മാരാകട്ടെ ഗോൾപോസ്റ്റ് വലയ്ക്കകത്ത് കൊന്തക്കാലേൽ കുത്തിയിരുന്ന് ബീഡി വലിക്കുന്നു!! . ആക്റ്റിവായിൽ വന്ന പീ.ടി ഉടൻ തന്നെ ഹൈപ്പർ‌ആക്ടീവ് ആയെന്നും കയ്യിൽ കിട്ടിയ നാലെണ്ണത്തിന്റെയും പിതാമഹന്മാരെ കുറിച്ച് പന്തുവരാളി രാഗത്തിൽ ഒരു കീർത്തനം പാടിയെന്നും ആ പഴയ വാഴക്രിഷിയെ ഓർമിപ്പിക്കുകയും ചെയ്യുകയുണ്ടായെന്നും വരെ വാർത്തകൾ വന്നു.. ആർക്കറിയാം..

രണ്ടാഴ്ച്ചത്തെ തീറ്റ കം കോച്ചിംങ്ങ് ക്യാമ്പ് കഴിഞ്ഞപ്പോഴേയ്ക്കും എല്ലാ കായിക പ്രതിഭകളും ലീവുകഴിഞ്ഞ് തിരിച്ച്‌വന്ന ഗൾഫുകാരന്റെ പരുവത്തിലായെന്ന് പോളിയിൽ മൊത്തത്തിൽ ഒരു അടക്കം പറച്ചിൽ. ആരാണ്ടിന്റെയൊക്കെ തടി ഇരട്ടിവരെയായത്രേ !. എനിക്ക് തോന്നിയില്ല .. വെറുതെ കിട്ടുന്ന പുട്ടും കടലയും തിന്നാൽ ഇത്രയും തടി വെയ്ക്കുമോ ? .. പച്ചക്കള്ളം ... അസൂയാലുക്കൾ പറഞ്ഞുണ്ടാക്കിയതായിരിക്കും. പുട്ടടി ടീമിൽ ഇടം കിട്ടാത്ത അസഹിഷ്ണുക്കൾ തെണ്ടികൾ അല്ലെങ്കിൽ തന്നെ ഞങ്ങൾ, കായിക താരങ്ങളെ പറ്റി ഒരിക്കലും നല്ലതു പറഞ്ഞിട്ടില്ല.

കോച്ചിങ്ങ് ക്യാമ്പും തീറ്റ മത്സരവും എല്ലാം കഴിഞ്ഞ് കളിക്കു പോകാൻ രണ്ട് ദിവസം ബാക്കിയുള്ളപ്പോഴാണ് ടീമിന്റെ ജേഴ്സിയുടെ കാര്യം ഓർമ്മ വന്നത്. ശ്രീനി ഉടൻ തന്നെ പീടിയെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. ‘അതൊക്കെ നിങ്ങൾ എനിക്ക് വിട്ടേരേ..‘ എന്നൊരു മറുപടിയും കിട്ടിയിരുന്നു. അങ്ങനെ ഒരു ഉറപ്പ് നിലവിലുള്ളതിനാലും പീ.ടിയുടെ കായികപരമായ ശുഷ്കാന്തി നേരിട്ടറിവുള്ളതിനാലും ഞങ്ങളാരും തന്നെ ജേഴ്സിയുടെ കാര്യം ഡൺ എന്നു തന്നെ കരുതി. അവസാനം, കളിക്ക് പോകുന്നതിന്റെ തലേന്ന് വൈകിട്ടാണ് ഞാനുൾപ്പെടെ ടീമിലെ 14 പേരും അന്നാദ്യമായി നേരിൽ കണ്ട, ഞങ്ങളുടെ പോളിയിലെ ആദ്യത്തെ ‘ഫുട്ബോൾ ഡ്രസ് കിറ്റ്’ പീ.ടി അനാവരണം ചെയ്തത്.

11 ടീഷർട്ട്, 11 നിക്കർ. എല്ലാം ഒരേ സൈസ് !!!.. കടുത്ത വെള്ളാപ്പള്ളി കളറിലെ ടീ ഷർട്ടും (വിത്ത് മുതുകത്ത് നമ്പർ, നെഞ്ചത്തെ കോണകം പോലത്തെ എംബ്ലം) മീറ്ററിന് 15 രൂപ വിലയുള്ള കടുംനീല പളപളപ്പൻ തുണി വെട്ടിക്കണ്ടിച്ച് അൻപതു പൈസയുടെ ഇലാസ്റ്റിക് ഇട്ട് തുന്നിയ, പഴയ വടി പോലീസിനെ ഓർമ്മിപ്പിക്കുന്ന നിക്കറും. ആറരയടി പൊക്കമുള്ള നജീമിനും കഷ്ടി അഞ്ചടിയുള്ള

റോജിക്കും ഒരേ നിക്കർ .. ഒരേ ടീ ഷർട്ട് !! പഷ്ട്ട്.... ഇതു കണ്ടതും ശ്രീനി എഴുന്നേറ്റ് മെക്കാനിക്കൽ വർക്ഷോപ്പിന്റെ അടുത്തുള്ള കാറ്റാടി മരത്തിന്റെ അടുത്തേയ്ക്ക് മാറി നിൽക്കുന്നതും കറച്ചുകഴിഞ്ഞ് അതിലിരുന്ന രണ്ടു കാക്കകൾ അപ്പിയിട്ടോണ്ട് പാഞ്ഞുപറക്കുന്നതും ഞാൻ ശ്രദ്ധിച്ചു. കാക്കയാണേലും ഒരുത്തന്റെ തന്തയ്ക്കു വിളിക്കുന്നത് എത്ര നേരമെന്നു വെച്ചാ കേട്ടോണ്ടിരിക്കുക ..

പീ.ടി ക്ക് തെറ്റുപറ്റിയിരിക്കുന്നു !. ഇനി ഫുട്ബോളിൽ എത്ര പേരു കളിക്കാറുണ്ടെന്നു പീ.ടി ക്ക് അറിയില്ലായെന്നുണ്ടോ? ഹേയ് ..കായിക അദ്ധ്യാപകനല്ലേ അതങ്ങനെയാവാൻ വഴിയില്ല .പിന്നെ ഇതെങ്ങനെ സംഭവിച്ചു ? ചോദിക്കാൻ ഒരു കുഞ്ഞിനും ധൈര്യം പോര .11 പേരു കളിക്കാനിറങ്ങും. അപ്പോ സബ്സ്റ്റിറ്റ്യൂട്ടുകൾക്കിടാനോ ? ടീ ഷർട്ടും ഇല്ല നിക്കറും ഇല്ല.. ഇനിയിപ്പോ ഇതുപോലത്തെ ഉണ്ടാക്കിയെടുക്കാൻ സമയവുമില്ല. ഇനിയെന്തു ചെയ്യും ?

അവമ്മാരിടണ്ട.. ഒരുത്തനു എന്തേലും പറ്റിയാൽ മാത്രം സബിനെ ഇറക്കിയാ മതി.‘ - പീ.ടി
അപ്പോൾ കേറുന്നവൻ എന്തിടും സാറേ ?‘ - സബ് ആകാൻ സാധ്യതയുള്ള ഒരു കായിക പ്രതിഭ
'ഇറങ്ങുന്നവന്റെ ഊരി കേറുന്നവനിടാം. ‘ - പീ.ടി
ഡ്രെസ് എവിടെ നിന്നു മാറും?? ‘ - അതേ പ്രതിഭ വീണ്ടും
അതിനുള്ള മറുപടി തിരിച്ചൊരു ചോദ്യമായിരുന്നു
.
‘ അങ്ങ് കോ..........ൽ പോയി മാറും.. മതിയോ ?’ - പീ.ടി
മതി. ഇതങ്ങ് നേരത്തെ പറഞ്ഞാ പോരായിരുന്നോ ?? ഈ സാറിന്റെ ഒരു കാര്യം...’ - അതേ പ്രതിഭ അവസാനമായി

അതോടെ സംശയങ്ങൾ എല്ലാം തീർന്നു ...

അങ്ങനെ ഒരു വിധം ടീ ഷർട്ടും നിക്കറും ഒപ്പിച്ച് വന്നപ്പോഴേയ്ക്കും ദാണ്ട്രാ അടുത്ത പ്രശ്നം !!. കാലിലിടാൻ സ്പൈക് എന്ന് വിളിക്കുന്ന ഷൂസു വേണ്ടേ ? അതെവിടെ ? അഡിഡാസിന്റേയും

നൈക്കിന്റേയും ലോട്ടോയുടേയുമൊക്കെ സ്പൈക്കിട്ട് പാഞ്ഞ് കീറി വരുന്ന എതിരാളിയുടെ ചവിട്ട് കൊണ്ട് കണങ്കാലു ചാപ്സാവാതിരിക്കാൻ ധരിക്കുന്ന ഗാർഡെവിടെ ? ഇതൊന്നുമില്ലാതെ ഫുട്ബോളുകളിക്കാനോ !! ? അസംഭവ്യം.....പള്ളീപ്പറഞ്ഞാ മതി.. എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു.

ഒള്ളതു കൊണ്ടോക്കെ ഒരു വിധം ഒപ്പീരടേ .. ഇതു തന്നെ ഉണ്ടാക്കിയ പാട് ദൈവത്തിനും എനിക്കും പിന്നെ ടൈലറു ജോസിക്കും മാത്രമറിയാം. പിന്നീടാ‍ അവന്റെയൊക്കെ ഒരു സ്പൈക്ക്.’ പീടിയുടെ ശബ്ദത്തിന് ചെറിയൊരു മാറ്റം.

കാര്യം കാന്റീനിലെ ഫുഡിന്റെ കാര്യത്തിൽ ലാവിഷായിരുന്നെങ്കിലും (അതിന് എന്തരോ ഒരു ഗ്രാന്റ് ഉണ്ടായിരുന്നത്രേ !!.. ദൈവമേ... പുട്ടിനും കടലയ്ക്കും വരെ ഗ്രാന്റോ? . ! ) ബാക്കി വേണ്ട സൌകര്യങ്ങൾക്കു വേണ്ടി പൈസാ ചിലവാക്കാനും വേണ്ടിയൊന്നും ഞങ്ങളുടെ കോളേജിന്റെ സാമ്പത്തിക നില അത്ര മെച്ചമൊന്നും ആയിരുന്നില്ല.

പീ.ടി യുടെ തലയിൽ തന്നെ ഉദിച്ച വേറൊരു ഒരു ഐഡിയായിൽ ആ പ്രശ്നവും അങ്ങനെ സോൾവാക്കി. ഞങ്ങളുടെ മുൻപത്തെ ബാച്ചിൽ ഓടാൻ അറിയാവുന്ന രണ്ടുമൂന്ന് ഓട്ട പ്രതിഭകൾ ഉണ്ടായിരുന്നതിനാൽ തലേ വർഷം അവന്മാർ ഉപയോഗിച്ചിരുന്ന നാലഞ്ച് സെറ്റ് സ്പൈക്ക് സ്റ്റോർ റൂമിൽ എവിടെയെങ്കിലും കാണാൻ വിദൂര സാദ്ധ്യതയുണ്ടെന്ന് മനസിലാക്കി അതു തപ്പിയെടുത്ത് കുറച്ചുപേർക്ക് അഡ്ജസ്റ്റ് ചെയ്യാമെന്നും, ബാക്കിയുള്ളവർക്ക് പത്തോ അമ്പതോ ഉറുപ്യ കൊടുത്ത് സാദാ ക്യാൻ‌വാസ് ഷൂസ് എവിടുന്നേലും വാങ്ങിക്കാമെന്നും ധാരണയായി. പിന്നെ ലെഗ് ഗാർഡിന്റെ കാര്യം;

അതു വേണ്ട.!!! വേണ്ടെന്നു പറഞ്ഞാ വേണ്ട !!.. വലിയ മേലനങ്ങുന്ന കളിയൊന്നും എന്തായാലും നീയൊന്നും കളിക്കില്ല.. വല്ലവന്റേയും മുൻപിൽ ചവിട്ട് കൊള്ളാൻ പോയി കാലും പൊക്കിപ്പിടിച്ചോണ്ട് നിക്കാണ്ടിരുന്നാ മതി. ഇനി അതിനും കൂടി ചെലവാക്കാൻ നമ്മടെ കയ്യിൽ അത്രയ്ക്കൊന്നുമില്ല.. ‘

സാറേ എന്നാലും കാല് ...........’ - ഒരു ഡിഫന്റർ
അവന്റെ ഒരു കാലും കോലും......... വേണേൽ പോയി കളിയടേയ് ....’

(കാര്യം അങ്ങനെയൊക്കെ പറഞ്ഞെങ്കിലും പീടി വളരെ സ്നേഹമുള്ളവനായിരുന്നു. പിറ്റെന്നുതന്നെ ആരെയൊക്കെയോ ഏർപ്പാടു ചെയ്ത് അഞ്ചു ടീഷർട്ടും അഞ്ച് ഷോട്സും കാൻ‌വാസ് ഷൂസും എവിടെ നിന്നോ സംഘടിപ്പിച്ചു വന്നു.)

രാവിലെ തന്നെ ഫുട്ബോൾ കളിയുടെ ഷെഡ്യൂൾ ഓഫീസിൽ ഫാക്സായി വന്നു. കോട്ടയം CMS കോളേജ് ഗ്രൌണ്ടിലാണ് കളി. തുടക്കം മുതലേ നോക്കൌട്ട് റൌണ്ടുകൾ. പിറ്റേന്ന് രാവിലെ 7.30 നു ആദ്യത്തെ കളി ഞങ്ങൾക്ക് !. ഇടിവെട്ടിയവന്റെ തലയിൽ കാക്ക തൂറിയെന്ന് പറഞ്ഞ പോലെ എതിരാളികൾ കളമശ്ശേരി !. ഇന്റർ പോളി സ്പോർട്സ് മേളകളിലെ ഖടാഖടികന്മാർ !...

ങ്ഹാ.... ഇനിയിപ്പോ പെരുമ്പാവൂരായാലെന്ത് കളമശ്ശേരിയായാലെന്ത്... പൊട്ടാനുള്ളതു വഴിയിൽ തങ്ങില്ലല്ലോ ... വരുന്നിടത്ത് വെച്ച് കാണാം’ - പീ.ടിയുടെ വക ആത്മഗതം..

കോട്ടയത്ത് ചെന്ന് കോളേജിന്റെ അടുത്ത് എവിടെയെങ്കിലും ഒരു ലോഡ്ജിൽ മുറിയെടുക്കുക, ആ രാത്രി അവിടെക്കൂടുക, പിറ്റേന്ന് രാവിലെ കളി തോറ്റുകഴിഞ്ഞ് ഉച്ചയോടെ മടക്കം ഇതായിരുന്നു പോരുമ്പോഴേ ഗെയിം പ്ലാൻ. എറണാകുളത്ത്ന്ന് ശ്രീനിയെ കൊണ്ട് വാങ്ങിപ്പിച്ച നിവിയേടെ രണ്ട് ഫുട്ബോൾ, ഫുട്ബോൾ ഡ്രസ്സുകൾ, ഓരോ കൈലി, ഓരോ ടീഷർട്ട്, എല്ലാവർക്കും കൂടി ഉരയ്ക്കാൻ ഒരു സിന്തോൾ സോപ്പ്, ശീലം ഉള്ളവർക്ക് പല്ലുതേക്കാൻ നാലു രൂപാ ഇരുപത്തഞ്ചു പൈസേടെ ബബൂൽ ടൂത്ത്പേസ്റ്റ് ഇത്രയും സാധനങ്ങളാണ് ടീമിന്റെ മൊത്തം ലഗേജ്. ടീമിന്റെ മാനേജർ കം ഒഫിഷ്യൽ കം കോച്ച് കം കോ-ഓർഡിനേറ്റർ പീ.ടി. അന്നു വൈകിട്ട് അഞ്ചുമണിയോടെ, സകല അദ്ധ്യാപകരേയും സഹപാഠികളേയും സാക്ഷിനിർത്തി ഞങ്ങളുടെ പോളിയിലെ ആദ്യത്തെ ഫുട്ബോൾ ടീം കോട്ടയം എന്ന മഹാ നഗരത്തിലേയ്ക്കു ALP345 നമ്പർ K.S.R.T.C ബസിൽ കയറി ആളൊന്നുക്ക് 14 രൂപ 50 പൈസ ടിക്കറ്റെടുത്തു.



edit post

ഒരു മൂട്ടക്കഥ (23)

11:13 PM by , under

മൂട്ട .. .. .. ഞങ്ങൾ ഗൾഫുകാരുടെ ഏതു വില്ലയിലും ഫ്ലാറ്റിലും ഏതു പാതിരാത്രി ചെന്നു ചോദിച്ചാലും മിനിമം ഒരു കാൽ കിലോയെങ്കിലും തപ്പിപ്പെറുക്കിയെടുക്കാൻ കിട്ടുന്ന ഒരേയൊരു സാധനം. എന്നാലും ഇത്രയും നാളും ഇല്ലാതിരുന്ന ഇതിപ്പോ എവിടുന്നു വന്നു ? എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. അവസാനം കുറ്റവാളിയെ കണ്ടുപിടിച്ചു. "കുഞ്ഞൂട്ടി - എന്റെ ഒരു കസിൻ. സോനാപൂർ ലേബർ ക്യാമ്പുകളിൽ മൾട്ടി നാഷണൽ ചോരകുടിച്ച് അർമാദിച്ച് നടന്ന ഒരെണ്ണത്തിനെ കഴിഞ്ഞമാസം ഇവിടെ വന്നപ്പം ഇറക്കിവിട്ടതായിരിക്കും.

ഇപ്പോൾ കാര്യങ്ങൾ എതാണ്ട് ഒരു മാതിരി ഭംഗിയായി.മൂന്നു കട്ടിൽ, ഒരു സോഫാ, ഒരു ഷെൽഫ് പിന്നെ തറയിൽ ഇട്ടിരുന്ന കാർപെറ്റ്, ഇതെല്ലാം മൂട്ടയുടെ സാമ്രാജ്യമായി മാറി.

ചില ദിവസങ്ങളിൽ രാത്രി ആരോ ലൈറ്റിട്ട പോലെ തോന്നി എണീറ്റ് നോക്കുമ്പം കാണാം വലിയമ്മാവൻ ചമ്രം പിടഞ്ഞിരുന്ന് കട്ടിലിന്റെ ഇടയിലെ പലകയിൽ എറ്റിസലാത്തിന്റെ ടെലിഫോൺ കാർഡിട്ട് കുത്തുന്നത്. ഓർമ്മ ശരിയാണെങ്കിൽ ഒന്നിലധികം തവണ ഞാൻ അതു കണ്ടുകാണും.

എന്താണെന്നറിയില്ല ഈ കുന്തപ്രാണ്ടി എന്നെ ഇതു വരെ കടിച്ചിട്ടില്ല. ചോരയ്ക്ക് ടേസ്റ്റ് പോരാഞ്ഞിട്ടാണോ അതോ പണ്ട് എന്നെ കടിക്കാൻ വന്ന ഒരു ഗാംഗ് മൊത്തം വിയർപ്പിന്റെ സുഗന്ധത്താൽ മയങ്ങി സയനൈഡ് അടിച്ച് കറങ്ങി വീണ എൽ.റ്റി.റ്റി.ഇ ക്കാരെ പോലെ ചത്തു മലച്ചതുകണ്ട് ഇനി മേലിൽ ആരും ഇവനെ നോക്കുക പോലും ചെയ്ത് പോകരുത് എന്ന് നിയമ നിർമാണം നടത്തിയതു കൊണ്ടാണോ എന്നറിയില്ല. അവറ്റകൾ എന്നെ കണ്ട ഭാവം പോലും നടിക്കാറില്ല. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയിരുന്നേലും എറ്റവും കൂടുതൽ ആക്രമണം നേരിടേണ്ടി വന്നത് എന്റെ കട്ടിലിനു തന്നെ ആയിരുന്നു.

ദിവസങ്ങൾ കഴിയുന്തോറും എന്റെ കിടക്കവിരിയുടേയും പുതപ്പിന്റേയും കളറും ഡിസൈനും മാറി മാറിവന്നു. ഇടയ്ക്കിടെ കിടക്കവിരി പുതപ്പാക്കിയും പുതപ്പ് കിടക്ക വിരിയാക്കിയും രണ്ടിന്റെയും ഡിസൈൻ ഏതാണ്ട് ഒരു പോലെ ആക്കിയെടുത്തു. ആകെയുള്ള ഒരു പ്രശ്നം മൂട്ടേടെ വെടക്ക് മണമാണ്. അതു പിന്നെ അറബിമൂത്രം എന്ന ഓമനപ്പേരിലറിയപ്പെടുന്ന "ബ്രൂട്ട്" ഇടക്കിടെ തളിച്ച് ബന്ദവസാക്കി.

ചില വെള്ളിയാഴ്ചകളിൽ അവധിയുണ്ടെങ്കിൽ വെറുതെയിരുന്ന് ബോറടിക്കുമ്പോൾ, നാട്ടുമ്പുറത്ത് പെണ്ണുങ്ങൾ സൊറ പറഞ്ഞിരുന്ന് പേൻ കൊല്ലുന്ന പോലെ എനിക്കും ഒരു ടൈം പാസായി. പേൻ കോല്ലിക്കു പകരം എറ്റിസലാത് കാർഡായിരുന്നു ആയുധം. സംഗതി കൊള്ളം. പിടിക്കുക കാർഡിനു മുകളിൽ വെക്കുക. വേറെയൊരു കാർഡുകൊണ്ട് ഒരു ഞെക്ക്…. പ്ഡിം…..പ്ലക്ക്……….. പേൻ കൊല്ലുന്നതിനേക്കാൾ രസം. പേനാണേൽ ഇത്ര ഗുമ്മില്ല…. ചില ആഴ്ചകളിൽ 50-60 എണ്ണത്തിനെ വരെ പിടിച്ച് ഞാൻ റെക്കോർഡിട്ടു.

ഇടയ്ക്കൊക്കെ വലിയമ്മാവൻ കഴിഞ്ഞ രാത്രി നടത്തിയ ധീര സാഹസിക മൂട്ട വേട്ടയെപ്പറ്റി വാചാലവാവുകയും ആ എൻ‌കൌണ്ടറിനിടയിൽ കിട്ടിയ പരിക്കുകൾ മുതുകിലും കയ്യിലും പള്ളയ്ക്കുമൊക്കെ കാണിച്ചു തരികയും ചെയ്തു.. ഞാൻ അതൊന്നും കാര്യമായെടുത്തില്ല. പിന്നേ…. നമുക്കതല്ലേ പണി…..

വെറുതേ ഗൾഫ് ന്യൂസിന്റെ ക്ലാസ്സിഫൈഡ്സ് മറിച്ച് നോക്കുന്നതിടയിൽ ഒരു പെസ്റ്റ് കണ്ട്രൊൾ കമ്പനിയുടെ പരസ്യം ശ്രദ്ധയിൽ‌പ്പെട്ടു. ഉടനെ വിളിച്ചുനോക്കി. നൂറ്റിയിരുപത്തിയഞ്ച് ദിർഹംസ് കൊടുത്താൽ മതി ഒരു മണിക്കൂർ കൊണ്ട് സംഗതി ക്ലീനാക്കിത്തരും. ആറുമാസത്തെ ഗ്യാരണ്ടിയുമുണ്ട്.
വൈകിട്ട് കണ്ടപ്പോൾ ഞാൻ വലിയമ്മാവനോട് കാര്യം പറഞ്ഞു.

"ഞാനും ഇത് കുറേ ദിവസമായി ആലോചിക്കുന്നു. പെസ്റ്റ് കണ്ട്രൊളൊന്നും വേണ്ടടാ…വേറൊരു ഉഗ്രൻ സാധനമുണ്ട്."

"എന്താദ്… ?"

"നമുക്ക് ബോംബ് വെയ്ക്കാം"

"ബോംബാ‍ാ‍ാ‍ാ‍ാ മൂട്ടേനെ കൊല്ലാനോ ? !!!!!"

"അതേന്നേ മൂട്ട ബോംബ് . അങ്ങനെ ഒരു സാധനമുണ്ട്. മുനിസിപ്പാലിറ്റിക്കാര് മൂട്ടയെ കൊല്ലാൻ ഉപയോഗിക്കുന്നതാണ്…. അടിപൊളി സാധനം.. ഇതിന്റെ അടുത്തു വരുന്ന മൂട്ട പൊട്ടിത്തെറിച്ച് പോകുമത്രെ…. ഇങ്ങനെ ഒരുപാട് പേർ മൂട്ടയെ പൊട്ടിത്തെറിപ്പിച്ച് കൊന്നിട്ടുണ്ട്. "

ഓഹോ..കൊള്ളാമല്ലോ …. ഞാൻ മനസിൽ കരുതി. ഏതാ‍യാലും ഒന്നു പരീക്ഷിക്കുക തന്നെ…

"പെസ്റ്റ് കണ്ട്രൊളുകാരുടെ മരുന്നിനാണേങ്കിൽ ഒടുക്കലത്തെ മണമാണ്. പിന്നെ ഒരാഴ്ച മുറിയിൽ കിടന്നുറങ്ങാൻ വലിയ പാടാണടാ…ഇതാകുമ്പം ആ പ്രശ്നമില്ല. പ്രത്യേകിച്ച് മണമൊന്നുമില്ല…."

"തന്നെ….?"

ഇതുവരെ ഇങ്ങനെ ഒരു ബോംബോ പൊട്ടിത്തെറിച്ച് സമാധിയായ ഒരു മൂട്ടയേയൊ കണ്ടിട്ടില്ലാത്തതിനാൽ എന്തു പണ്ടാരമെങ്കിലുമാവട്ടേയെന്നു കരുതി ഞാനും കുഞ്ഞമ്മാവനും സമ്മതിച്ചു.

ഈ ബോംബെന്നു പറയുന്നത് ഒരു തരം ഗുളികയാണെന്നും ഇത് കവർ തുറന്നു വെളിയിൽ വെച്ചാൽ ആ എമിറേറ്റിലെ സകല മൂട്ടകളും പൊട്ടിത്തെറിച്ച് ഭസ്മമായി പോകുമെന്നും ഇതങ്ങനെ സാധാരണ കടകളിൽ കിട്ടുകയില്ലായെന്നും മുനിസിപ്പാലിറ്റിയിൽ ജോലിയുള്ള ഒരു കൂട്ടുകാരൻ കൊണ്ടുവന്നു തരാമെന്നും ബോംബ് ഒന്നുക്ക് രണ്ട് ദിർഹംസ് വെച്ച് കൊടുക്കണമെന്നും വലിയമ്മാവൻ പറഞ്ഞപ്പോളൊന്നും ഞാനോ കുഞ്ഞമ്മാവനോ മറുത്തൊരക്ഷരം പറഞ്ഞില്ല.

സംഗതി സിമ്പിളാണ്. കവർ തുറന്ന് എവിടെയെങ്കിലും വെച്ചാൽ മതി അതിന്റെ അടുത്ത് വരുന്ന മൂട്ടകൾ ബ്ബ്ബും.....

കട്ടിൽ ഒന്നുക്ക് പത്തെണ്ണം വെച്ച് മൂന്ന് കട്ടിലിന് മുപ്പത്, സോഫാ ഒരെണ്ണം പത്ത്, ഷെൽഫ് ഒരെണ്ണം പത്ത്, പിന്നെ അല്ലറ ചില്ലറ ഏരിയാ കവറ് ചെയ്യാൻ ഒരു ഇരുപതെണ്ണം. അങ്ങനെ മൊത്തം എഴുപത് ബോംബ്.

മൊത്തം ചിലവ് – എഴുപതെ ഗുണം രണ്ട് = നൂറ്റിനാൽ‌പ്പത് ദിർഹംസ് നോട്ട് ബാഡ് അറ്റ് ഓൾ…. നൂറ്റിയിരുപത്തിയഞ്ച് കൊടുത്ത് മണമടിച്ച് കിടക്കുന്നതിനേക്കാൾ കൊള്ളാം. തന്നെയുമല്ല പൊട്ടിത്തെറിച്ച് ആവിയായ മൂട്ടയെ കാണാമല്ലോ.. ഇതു മതി. എന്നാലും മനസിലെവിടെയ്യോ ഒരു വശപ്പിശക് മണത്തു. ബോംബ്, പൊട്ടിത്തെറി, ഇതു വല്ലതും നടക്കുമോ??

അപ്പോളാണ് ഒരു പ്രോബ്ലം. ബോംബു വെച്ചുകഴിഞ്ഞാൽ 24 മണിക്കൂർ മുറിയില് കയറാൻ പാടില്ല.ആ സമയമത്രയും എവിടെ പോകും.??? വലിയമ്മാവനാണേൽ വേറേ അരുടെയെങ്കിലും ഫ്ലാറ്റിലോ വില്ലയിലോ പോയി കിടക്കുന്നത് ആലോചിക്കാനേ വയ്യ.. ഞാൻ ഒരു നിർദ്ദേശം വെച്ചു. രാവിലെ ബോംബുവെച്ചിട്ട് കറങ്ങാൻ പോകാം. പക്ഷെ ഇരുപത്തിനാലു മണിക്കൂറ് എവിടെ കറങ്ങും?? ഒരു പത്ത് പന്ത്രണ്ട് മണിക്കൂർ വരെ ഓ.കെ.ബാക്കി സമയം എന്ത് ചെയ്യും?? എവിടെ പോകും???

ആലോചന….. ആലോചന….. ആലോചന…..
അവസാനം വലിയമ്മാവൻ ആ എമണ്ടൻ ഐഡിയ അവതരിപ്പിച്ചു………

ഏതെങ്കിലും ഹോട്ടലിലോ ലോഡ്ജിലോ മുറിയെടുക്കുക. വ്യാഴാഴ്ച ജോലി കഴിഞ്ഞ് പോയി ബോംബ് പ്ലാന്റ് ചെയ്യുക, ഗോ റ്റു ഹോട്ടൽ, കം ബാക് ആഫ്റ്റെർ ട്വെന്റി ഫോർ അവേർസ്, ക്ലീൻ ദ ഹൌസ്. സോ സിമ്പിൾ…

"എങ്ങനൊണ്ടടാ പ്ല്ലാൻ ????" അമ്മാവൻ ചോദിച്ചു.

പ്ലാനൊക്കെ കൊള്ളാം. ഇതുപോലെ വലിയമ്മാവന്റെ കുറേ പ്ലാനുകൾ കണ്ടിട്ടുള്ളതാ.. അതാണുപേടി. എന്നാലും ഹോട്ടലിലെ പൈസ, അന്നത്തെ ഭക്ഷണത്തിന്റെ ചിലവ്, ബോംബിന്റെ പൈസ ഇതെല്ലാം കൂടി ആരു കൊടുക്കും???? ദൈവമേ…. ഇതവസാനം എന്നത്തെയും പോലെ ഇടിവെട്ടാനായിട്ട് നമ്മുടെ പെടലിക്ക് തന്നെ വരുമൊ??

പറഞ്ഞിട്ടെന്താ കാര്യം. പൈസേടെ കാര്യം വരുമ്പം " എന്തോ???... എന്നെ ആരാടാ വിളിക്കുന്നേ……. ദാ വരുന്നേ……" പറഞ്ഞ് സ്ക്കൂട്ടാവുന്ന പാർട്ടിയാണ്..അമ്മാവനായി പോയില്ലെ …. നമുക്ക് വോയ്സില്ലാതെ പോയി..

ഓപ്പറേഷന്റെ തലേന്ന് കക്ഷി തന്നെ അടുത്തുള്ള ഒരുവിധം എല്ലാ ഹോട്ടലിലും –കെമ്പെൻസ്കി അടക്കം ( സംഗതി ഫൈവ്-സ്റ്റാറാണ്) – കയറിയിറങ്ങി. ഇടയ്ക്ക് ചെന്ന ബീച്ച് ഹോട്ടലിൽ ചെരുപ്പിട്ടോണ്ട് കേറാൻ പറ്റില്ലെന്ന് പറഞ്ഞ് ഓടിച്ച് വിട്ടു. അവസാനം വൈകിട്ടാ‍യപ്പോഴേയ്ക്കും ഹോട്ടൽ റെഡി. വാടക ഇരുനൂറ്റിയൻപത് ദിർഹംസ്. ഞംഞം ഒന്നുമില്ല. വൈകിട്ട് ആറ് മണിക്ക് ചെക്-ഇൻ പിറ്റേന്ന് അതെ സമയം ചെക്-ഔട്ട്. റേറ്റ് കേട്ടപ്പോഴെ എന്റെ പകുതി ജീവൻ പോയി. നൂറ്റിയിരുപത്തിയഞ്ചിന് തീർക്കാമായിരുന്ന ഒരു കാര്യം … ഇതിപ്പോ എവിടെ ചെന്ന് നിൽക്കുമോ ആവോ ???...

പ്ലാനനുസരിച്ച് വ്യാഴാഴ്ച ജോലി കഴിഞ്ഞ് ഞാനും കുഞ്ഞമ്മാവനും നേരേ അങ്ങ് ഹോട്ടലിൽ ചെന്നാ മതി. വലിയമ്മാവൻ നേരത്തെ ഇറങ്ങി എല്ലാം സെറ്റ് ചെയ്ത് ആവശ്യത്തിനുള്ള ഡ്രസ്സ് ഒക്കെ എടുത്ത് ആദ്യമേ തന്നെ ഹോട്ടലിൽ എത്തിക്കോളും.

വേൾഡ് ട്രേഡ് സെന്ററിനിട്ട് താങ്ങിയ അൽ-ഖയ്ദക്കാരന്മാരു പോലും ഇത്ര പ്ലാൻ ചെയ്തു കാണുകേല !!!!

പിന്നെയുള്ള രാത്രികളിൽ എല്ലാവരും നന്നായി ഉറങ്ങി. കാരണം മൂട്ടകൾ ആരെയും കടിച്ചില്ല.. ഞങ്ങളുടെ പ്ലാൻ അവരറിഞ്ഞ് കാണും.

അങ്ങനെ ആ ദിവസം വന്നെത്തി..

നേരത്തെ പറഞ്ഞുറപ്പിച്ചപോലെ വലിയമ്മാവൻ നാലുമണിക്ക് തന്നെ അന്ന് ഓഫീസിൽ നിന്നിറങ്ങി. ഞാനും കുഞ്ഞമ്മാവനും പതിവുപോലെ ആറുമണിക്കും. ഞങ്ങൾ ഒരു ടാക്സി പിടിച്ച് നേരെ ഹോട്ടലിൽ എത്തിയപ്പോഴേയ്ക്കും വലിയമ്മാവൻ മിഷൻ അക്കമ്പ്ലിഷ്ഡ് എന്ന ഭാവത്തിൽ മുറിയിൽ കിടപ്പുണ്ടായിരുന്നു. എല്ലാം നല്ല കലക്കനായിട്ട് ചെയ്തിട്ടുണ്ടെന്ന് ചെന്നുകേറിയപ്പോഴേ പറഞ്ഞു.

ആ ഒരു ദിവസം മൊത്തം അവിടെ കിടന്നുറങ്ങി. ഇടയ്ക്ക് തിന്നാൻ വിളിച്ചപ്പോൾ എഴുന്നേറ്റു. പുറത്ത് ഹോട്ടലിൽ പോയി ഊണു കഴിച്ചു. പിന്നേയും ഉറക്കം. ഇടയ്ക്കെപ്പോഴോ എഴുന്നേറ്റ് നോക്കിയപ്പോൾ വലിയമ്മാവൻ ഏതോ അറബി ചാനലിലെ പാട്ടും കേട്ട് താളം പിടിച്ച് കിടക്കുന്നു. അഞ്ചുമണി കഴിഞ്ഞപ്പം പതുക്കെ പെട്ടിയും പടവും മടക്കി നേരെ യുദ്ധഭൂമിയിലേയ്ക്ക് തിരിച്ചു.

മൊത്തം ചിലവ് – ഇരുന്നൂറ്റിയൻപത് ഹോട്ടൽ വാടക, ഭക്ഷണം തൊണ്ണൂറ്,ബോംബിന്റെ വില നൂറ്റിനാൽ‌പ്പത്. മൊത്തം നാന്നൂറ്റി എൺപത്.

മനസിൽ വേണ്ടാത്ത ചില തോന്നലുകൾ. – "ഇത്രയും ചിലവാക്കിയതൊക്കെ വെറുതെയാവുമോ ?"

എന്റെ തോന്നൽ വെറുതെയായിരുന്നില്ലെന്ന് മനസിലാക്കാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല. താഴെ കിടന്ന ഗൾഫ് ന്യൂസിന്റെ സ്പോർട്സ് പേജു വായിച്ചൊണ്ട് ബോറടിച്ചിരിക്കുന്ന ഒരു കൂട്ടം മൂട്ടകളാണ് വാതിലു തുറന്ന് അകത്ത് കയറിയ ഞങ്ങളെ വരവേറ്റത്.

താഴെകിടന്ന ആ പേപ്പർ കാണിച്ചോണ്ട് ഞാൻ വലിയമ്മാവനെ ഒന്ന് നോക്കി. "ഹേയ് അങ്ങനെയാവാൻ വഴിയില്ലല്ലോ " എന്ന ഭാവത്തിൽ അമ്മാവൻ എന്നേയും..

"അത് മരണ വെപ്രാളത്തിലെങ്ങാനും അവിടെ വന്നിരുന്നതായിരിക്കും..സാരമില്ലടാ കുറേ കഴിഞ്ഞ് ചത്തോളും."

സംഗതി കുളമായി എന്ന് മനസിലായി. മുറിയിൽ കയറി എല്ലായിടവും ഒന്നൂടെ അനലൈസ് ചെയ്തു. കട്ടിലിന്റെ അടിയിൽ, സോഫായുടെ അടിയിൽ, ഷെൽഫിന്റെ ഉള്ളിൽ ഒക്കെ നോക്കി. നോക്കിയിടത്തെല്ലാം ഓടിനടക്കുന്ന ഒരുപാട് മൂട്ടകളെ കണ്ടു. അതിനൊന്നിനും മരണവെപ്രാളം പോയിട്ട് ഒരു സാദാ വെപ്രാളം പോലും കണ്ടില്ല.

എന്തൊരു ബഹളമായിരുന്നു… മൂട്ട ബോംബ് പൊട്ടിത്തെറി ഒലക്കേടെ മൂട്…

"പൊട്ടിത്തെറിക്കുമെന്നു തന്നെയല്ലേ നേരത്തെ പറഞ്ഞത് ?? പൊട്ടിച്ചിരിക്കും എന്നല്ലല്ലോ അല്ലേ അമ്മാവാ ?? "

നോ ആൻസർ…..

അതിനിടയിൽ ചങ്കുപറിയുന്ന ഒരു കാഴ്ച ഞാൻ കണ്ടു. മുറിയുടെ ഒത്ത നടുക്കായി മൂന്ന് ഇഷ്ടിക നിരത്തി അടുപ്പിച്ച് വെച്ചിരിക്കുന്നു. അതിന്റെ മുകളിലായി ചാരം പോലെ എന്തോ കുറച്ച് പൊടി കിടപ്പുണ്ട്.

"ഇതെന്തുവാ ഈ പൊടി ?"

"അതു ബോംബിന്റെ അവശിഷ്ടങ്ങളാടാ….."

"ഓ… അതു ശരി… അപ്പോ ഇതു ഇവിടെ മാത്രമേ വെച്ചുള്ളോ ? !!!!"

"ഹും…."

"എഴുപതും ഇവിടെത്തന്നെ വെച്ചോ ? !!!! "

"ഹും.."

"@#$$%%^$#@@#@#@%$^^………." ഞാനെന്തായിരിക്കും മനസിൽ പറഞ്ഞിരിക്കുക !!! ഓർത്തെടുക്കാൻ പറ്റുന്നില്ല …. വെറുതേ കളഞ്ഞ ആ നാന്നൂറ്റിയെൺപത് ദിർഹംസിനെ കുറിച്ചായിരിക്കുമോ ? തീർച്ചയായും അല്ല… പിന്നെ??

**********************************************************************

വാലറ്റം:
അടുത്തയാഴ്ച സ്വന്തം പോക്കറ്റിൽ നിന്ന് വീണ്ടും പൈസ കൊടുത്ത് പഴയ ആ പെസ്റ്റ് കണ്ട്രോളറുകാരനെ വിളിച്ചു. മരുന്നടിയെല്ലാം കഴിഞ്ഞ് തിരിച്ചുപോകുന്നതിന് തൊട്ടുമുൻപ് അയാൾ എന്റെ കട്ടിൽ കാണിച്ചോണ്ട് ചോദിച്ചു :
"ആരാ സാറേ ആ കട്ടിലിൽ കിടക്കാറുള്ളത് ? "
"എന്താ കാര്യം ?"
"എന്റെ ഇരുപത് വർഷത്തെ ഈ ജോലിക്കിടയിൽ ഇത്രയും മൂട്ടയുള്ള ഒരു കട്ടിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല…. അതിൽ കിടക്കുന്നയാളെ സമ്മതിക്കണം കേട്ടോ….."
"എനിക്കറിയില്ല ചേട്ടാ….ഞാൻ ഈ ഫ്ലാറ്റിലെയല്ല കേട്ടോ.. അവരു ജോലിക്ക് പോയപ്പം എന്നെ ഏർപ്പാടാക്കി പോയതാ.."
"അപ്പോ സാറല്ലേ എന്നെ മരുന്നടിക്കാൻ വിളിച്ചത് ?""
"അതു പിന്നെ ഞാൻ …….…..….."



edit post